റബര്‍ ടണ്ണിന് അഞ്ചുരൂപ വില കൂടുമെന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിയിപ്പ് സ്വാഗതാര്‍ഹമാണ്. റബറിന്റെ വില താഴോട്ട് പതിക്കുമ്പോള്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് കേരളത്തെയും ഇവിടുത്തെ ജനങ്ങളെയുമാണ്. വിദേശത്തുനിന്ന് റബര്‍ ഇറക്കുമതി ചെയ്യുന്നതാണ് റബര്‍ വില ഇടിയാന്‍ കാരണം. ഇപ്പോഴത്തെ റബറിന്റെ വിലയിടിവ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയതാണ്.
ആര്‍എസ്എസ് ഗ്രേഡ് 4 റബറിന്റെ വില കിലോഗ്രാമിന് 130 രൂപയാണ്. കേരളത്തില്‍ റബറിന്റെ ഉപഭോക്താക്കള്‍ ടയര്‍ കമ്പനികളാണ്. കിലോഗ്രാമിന് 148 രൂപയുണ്ടായിരുന്ന റബറിന്റെ വില തകര്‍ച്ചയ്ക്ക് പ്രധാന കാരണം ബാങ്കോക്കില്‍ നിന്നുള്ള ഇറക്കുമതിയാണ്. കേരളത്തിലെ റബര്‍ ഉപയോഗം വര്‍ധിച്ചത് വെറും 0.8 ശതമാനമാണ്. ഇതെല്ലാം റബര്‍ കര്‍ഷകര്‍ നേരിടുന്ന തിരിച്ചടികളാണ്. കേരളത്തില്‍ 11.5 ലക്ഷം റബര്‍ കര്‍ഷകരാണുള്ളത്.
കേരള കര്ഷകന് ഒരു കൃഷിയില്‍നിന്നും മറ്റൊന്നിലേയ്ക്ക് ചാടുന്നത് വിളവിന് ലഭിക്കുന്ന വിലയനുസരിച്ചാണ്. റബര്‍ തീരുവയില്‍ നിന്നുമാത്രം സര്‍ക്കാരിന് 600 കോടി രൂപ നികുതിയിനത്തില്‍ ലഭിക്കുന്നു. എന്നിട്ടുപോലും റബര്‍ കര്‍ഷകരുടെ നില മെച്ചപ്പെടുത്തുവാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും എടുത്തില്ല. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റബര്‍ ടണ്ണിന് അഞ്ചുരൂപ വില കൂട്ടിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ സംഘടനകള്‍ സര്‍ക്കാര്‍ റബര്‍ സംഭരിക്കാത്തതിനെതിരെ പ്രക്ഷോഭത്തിലാണ്. സ്വാഭാവികമായും റബര്‍ ഉത്പ്പാദനം കുറയുകയും റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകുകയും ചെയ്തു. പല കര്‍ഷകരും റബര്‍ പാല് ശേഖരിക്കുന്നതിനും ഷീറ്റുകള്‍ ഉണ്ടാക്കുന്നതിനും വൈമുഖ്യം കാണിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്.
റബര്‍ കര്‍ഷകര്‍ നേരിടുന്ന തിരിച്ചടി റബര്‍ തടിക്ക് നല്ല വില ലഭിക്കുന്നില്ല എന്നതുമാണ്. അതുകൊണ്ട് റീപ്ലാന്റിംഗ് നടത്താനും അവര്‍ വൈമുഖ്യം കാണിക്കുന്നു. ഇതെല്ലാം കൊണ്ട് ആഭ്യന്തര ഉത്പ്പാദനം 8.5 ശതമാനം കുറഞ്ഞു 846 ടണ്‍ ആയി. 45 ശതമാനം ആഭ്യന്തര കാര്‍ഷിക ഉല്‍പ്പാദനം 1.5 ദശലക്ഷം കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന റബര്‍ ആണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വിലത്തകര്‍ച്ചയാണിത്. മധ്യതിരുവിതാംകൂറിലെ റബര്‍ കര്‍ഷകരുടെ സംരക്ഷകനായി അറിയപ്പെടുന്നത് ധനമന്ത്രി കെ.എം.മാണിയാണെന്നിരിക്കെ റബര്‍ കര്‍ഷകരുടെ അവശത അദ്ദേഹവും അവഗണിക്കുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വികസന വിരുദ്ധനാണെന്നും കേരളത്തിന്റെ ആവശ്യങ്ങളൊന്നും കേന്ദ്രം മുമ്പാകെ അവതരിപ്പിക്കുന്നതുപോലുമില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുറ്റപ്പെടുത്തിയത് യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം. സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മദ്യനിരോധനം പോലുള്ള നടപടികള്‍ എടുക്കുമ്പോഴും കേരളത്തിന് വേണ്ട വികസന അജണ്ട കേന്ദ്രം മുമ്പാകെ സമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ല. കേരളം ആവശ്യപ്പെട്ടാല്‍ സ്മാര്‍ട്ട് സിറ്റിയും ഹാര്‍ബറും നാലുവരി ടാറിട്ട റോഡുകളും മറ്റു പലതും അനുവദിക്കാന്‍ കേന്ദ്രം തയ്യാറാണെങ്കിലും കേരളം ജനങ്ങളുടെ ഒരാവശ്യവും കേന്ദ്രത്തിന് മുമ്പാകെ വയ്ക്കുന്നില്ല. ആഗോള വികസന മാതൃക എന്ന് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍ വിശേഷിപ്പിച്ച കേരളത്തെ ഒരു പിന്നോക്ക സംസ്ഥാനമാക്കിയത് സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകളാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. തന്റെ ബിജെപി വിരോധം കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളെ ബാധിക്കാതിരിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്.
ഇപ്പോള്‍ റബര്‍ വിലയിടിവ് കേന്ദ്രവുമായി ചര്‍ച്ച ചെയ്യാന്‍ ഏഴംഗ മന്ത്രിസഭാ സമിതിയെ നയിച്ച് ഉമ്മന്‍ചാണ്ടി ദല്‍ഹിയ്ക്ക് പുറപ്പെടുകയാണ്. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് റബര്‍ ഇറക്കുമതി എന്ന രാജ്യാന്തര വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഹൈടെക് കൃഷിയില്‍ അഭ്യസ്ത കേരളം ഇപ്പോഴും പിന്നിലാണ്. ജൈവകൃഷിയും പിന്നില്‍ തന്നെ. റബര്‍ സര്‍ക്കാര്‍ ഇറക്കുമതി ചെയ്യുന്നത് അവിടുത്തെ റബര്‍ ടണ്ണിന് 130 രൂപ കൊടുത്താല്‍ മതി എന്ന കാരണത്താലാണ്. എന്നാല്‍ നെല്ലു സംഭരണ വില വര്‍ധിപ്പിച്ചപോലെ റബര്‍ സംഭരണ വില വര്‍ധിപ്പിക്കാനും 11.5 ലക്ഷം റബര്‍ കര്‍ഷകരെ രക്ഷിക്കാനും സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ല. കേന്ദ്രത്തില്‍ മന്ത്രിമാരുടെ സംഘം ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുടെ മുന്പില് വിഷയം അവതരിപ്പിച്ചാല്‍ പ്രശ്നം തീരുമെന്ന് പ്രത്യാശിക്കാം. റബര്‍ കര്‍ഷകരുടെ കണ്ണുനീര് തുടയ്ക്കേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: