കുമരകം: ഉത്തരവാദിത്വ ടൂറിസത്തിന് അവാര്‍ഡു നേടിയ കുമരകത്തോട് പഞ്ചായത്തും ടൂറിസം വകുപ്പും ഉത്തരവാദിത്വം മറക്കുന്നു. ഒരുകാലത്ത് കായല്‍ തീരങ്ങളിലൂടെ കുമരകം നിവാസികള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാമായിരുന്നു. ഇന്ന് കുമരകം ബോട്ടുജെട്ടി പടിഞ്ഞാറു ഭാഗത്ത് കായലിലേക്കു പോകാന്‍ മൂന്നുനാലടി വീതിയില്‍ ഒരു നടപ്പാത ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് നിര്‍മ്മിച്ചിട്ടുണ്ട്. ആ പാത അവസാനിക്കുന്ന കായല്‍ തീരത്ത് ഗവണ്മെന്റ് ഓഫ് കേരള ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടൂറിസം വകുപ്പിന്റെ ലഘുഭക്ഷശാലയും കായല്‍ തീരത്തായി സ്ഥാപിച്ചിരുന്നു. ഇതു ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ഈ സ്ഥാപനത്തിലെ പൂട്ടുകള്‍ കുത്തി തുറന്ന് മോഷ്ടാക്കള്‍ മുറികളിലെ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും കവര്‍ന്നുകൊണ്ടുപോയി. ഇന്നീ സ്ഥാപനം സാമൂഹ്യവിരുദ്ധര്‍ക്കും മയക്കുമരുന്ന് കഞ്ചാവ് ഉപഭോക്താക്കള്‍ക്കും സുരക്ഷിതകേന്ദ്രമാണ്. ടൂറിസം ഡിപ്പാര്‍ട്ടിന്റെ നടപ്പാതയില്‍തോടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വലിയ മുതല്‍ മുടക്കില്‍ ഇരുമ്പ് കേഡര്‍ ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നു. അവ നശിപ്പിക്കപ്പെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്യപ്പെട്ടു.
ബാക്കി ഭാഗങ്ങള്‍ നടവഴിയില്‍ അനാഥമായി കിടക്കുന്നു. പാതയോരത്തിന്റെ തെക്കുഭാഗത്ത് ഹൗസ് ബോട്ടില്‍നിന്നും വിനോദസഞ്ചാരികളും മറ്റും നിക്ഷേപിച്ച പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക്ക് കൂടുകളും ഒഴിഞ്ഞ മദ്യകുപ്പികളും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും മാലിന്യ കൂമ്പാരം.
നടപ്പാത നിര്‍മ്മിക്കാന്‍ മാത്രമേ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിച്ചിട്ടുള്ളു. നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായും ആക്ഷേപമുണ്ട്. ടൂറിസം മേഖലയില്‍ സാധാരണക്കാരന് കായല്‍ കാണന്‍ അപര്യാപ്തമെങ്കിലും നിര്‍മ്മിക്കപ്പെട്ട നടപ്പാതയും ഡിറ്റിപിസിയുടെ സ്നാക്സ് പാര്‍ലറും ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയാണ്. പക്ഷെ അതു നിലനിര്‍ത്താന്‍ ബാധ്യതയുള്ളവര്‍ അതിനെതിരെ കണ്ണടക്കുന്ന സമീപനത്തിനെതിരെ ജനരോക്ഷം ഉണ്ടെങ്കിലും ഇതൊക്കെ പറഞ്ഞിട്ടും പ്രതികരിച്ചിട്ടും എന്തു പ്രയോജനം എന്ന നിലപാടാണ് നാട്ടുകാര്‍ക്കുള്ളത്.
തങ്ങളുടെ സ്വന്തമായിരുന്ന കായല്‍ തീരങ്ങള്‍ വന്‍ റിസോര്‍ട്ട് മാഫിയകള്‍ കയ്യടക്കിയപ്പോള്‍ നാട്ടുകാര്‍ക്ക് കായല്‍ കാണാന്‍ ഭരണാധികാരികള്‍ പണിതീര്‍ത്തു നല്കിയ പരിമിതമായ സൗകര്യമെങ്കിലും അവര്‍ക്കായി നിലനിര്‍ത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം പഞ്ചായത്തധികാരികള്‍ക്കും ടൂറിസം വകുപ്പിനുമുണ്ട്. അതില്‍ അവര്‍ കാട്ടിയ അലംഭാവത്തിന്റെ നേര് ചിത്രങ്ങളാണ് അവിടേക്കു പോകുന്നവര്‍ക്കു കാണാന്‍ കഴിയുന്നത്. നടപ്പാതയും കുത്തിതുറന്ന നിലയില്‍ കിടക്കുന്ന ലഘുഭക്ഷണ ശാലയുമൊക്കെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയത് ഈ നടപ്പാത ഗുണത്തേക്കാളേറെ ദോഷമായാണ് ഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: