കൊച്ചി: കെ. ആര്. മീരയുടെ ആരാച്ചാര്‍ എന്ന നോവലിന് അവാര്‍ഡിനുള്ള അര്‍ഹതയില്ലെന്ന് നിരൂപകന് പി.എം ഷുക്കൂര്‍. ആരാച്ചാര്‍ എന്ന നോവല്‍ മൗലികകൃതി അല്ലെന്നും അദ്ദേഹം ആരോപിച്ചു. ഒട്ടേറെ പുസ്തകങ്ങളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും മോഷ്ടിച്ച വിവരങ്ങള്‍ മാത്രമാണു നോവലില്‍. അതിന് വയലാര്‍ അവാര്‍ഡിനോ ഓടക്കുഴല്‍ അവാര്‍ഡിനോ അര്‍ഹതയില്ല. ഷുക്കൂര്‍ പറഞ്ഞു. പി.എം.ഷുക്കൂര്‍, കെ. എന്‍. ഷാജി എന്നിവരാണു നോവലിനെതിരെ ആരോപണവുമായി രംഗത്തു വന്നത്.
ജോഷി ജോസഫിന്റെ ‘ആരാച്ചാരുടെ ജീവിതത്തില്‍ നിന്നുള്ള ഒരു ദിവസം’ എന്ന ഡോക്യുമെന്ററിയില്‍ നിന്നും, സുമന്ത ബാനര്‍ജിയുടെ ‘ദ വിക്കഡ് സിറ്റി ക്രൈം ആന്റ് പണിഷ്മെന്റ് ഇന്‍ കൊളോണിയല്‍ കല്‍ക്കട്ടാ, ഡേഞ്ചറസ് ഔട്ട് കാസ്റ്റ്: പ്രോസ്റ്റിറ്റിയൂഷന്‍ ഇന്‍ 19ത്ത് സെഞ്ച്വറി ബംഗാള്‍’ എന്നിവയില്‍ നിന്നാണു നോവലിന്റെ ആശയവും മിത്തുകളും ചരിത്ര വസ്തുക്കളും എടുത്തിട്ടുള്ളത്. ദ ഹിസ്റ്ററി ഓഫ് കല്‍ക്കട്ടാ സ്ട്രീറ്റ് എന്ന തങ്കപ്പന് നായരുടെ പുസ്തകവും നോവലിന്റെ ഭാഗമായിട്ടുണ്ട്.
ആശ്രയിച്ച രചനകളുടെ പേരുകള്‍ പരാമര്ശിക്കാത്തതു സാമാന്യ മര്യാദക്കു നിരക്കാത്തതാണ്. നോവല്‍ അവാര്‍ഡ് കമ്മിറ്റി വായിച്ചിട്ടില്ലെന്നും, കമ്മിറ്റി അംഗമായ ഡോ.അമൃത ചില സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെ.ആര്.മീരക്കു വേണ്ടി വാദിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 450ല്‍ അധികം പേരെ തൂക്കിക്കൊന്നുവെന്ന നോവലിലെ വാദം തികച്ചും അസംബന്ധമാണ്. തെറ്റു നിറഞ്ഞ നോവലിന് അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രൊഫ.എം.കെ.സാനുവിന്റെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ചെക്ക് എഴുത്തുകാരന്റെ ദ് ഹാങ് വുമണ്‍ എന്ന നോവലിലെ ലിന്‍ഡ എന്ന കഥാപാത്രം തന്നെയാണ് മീരയുടെ നോവലിലും പേരു മാറി പ്രത്യക്ഷപ്പെടുന്നത്. അവാര്‍ഡ് ദാനത്തില്‍ പ്രതിഷേധിച്ച് ‘ആരാച്ചാര്‍ ഒരു പകല്‍ക്കൊള്ളയുടെ കഥ’ എന്ന പേരില്‍ പുസ്തകമിറക്കുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: