പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനക്കാലത്ത് ഗതാഗത വകുപ്പ് നടപ്പാക്കുന്ന സേഫ്സോണ്‍ പദ്ധതിയില്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗപ്പെടുത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്.ശ്രീലേഖ. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദര്‍ശനം ചര്‍ച്ചാ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീലേഖ.
അയ്യപ്പന്മാരുടെ യാത്ര സുരക്ഷിതമാക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ തത്വമസി എന്നാണ് പേര്. ഇത് അടുത്തമാസം 15 ന് പ്രവര്‍ത്തനം ആരംഭിക്കും. ഗൂഗിള്‍മാപ്പിന്റെ സഹായത്തോടെ ജിപിഎസ് സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ആപ്ലിക്കേഷന്‍.
തീര്‍ത്ഥാടകര്‍ക്ക് മൊബൈലുകളിലേക്ക് എസ്എംഎസായി നിര്‍ദ്ദേശങ്ങള്‍ നല്കാന് കഴിയും. ഇതിന് പുറമെ ശബരിമലയിലെ പൂജാ സമയങ്ങളും അയ്യപ്പന്മാര്ക്ക് താമസിക്കാനും ഭക്ഷണത്തിനും വാഹന പാര്‍ക്കിംഗിനുമുള്ള സൗകര്യങ്ങള്‍ സമയാസമയം മൊബൈല്‍ഫോണുകളില്‍ ലഭ്യമാക്കും. സമീപമുള്ള ഇടത്താവളങ്ങളെ കുറിച്ചും വാഹന ഗതാഗതം സുഗമമാക്കുന്നതിനുള്ള വിശദാംശങ്ങളും ഇത്തരത്തില്‍ ലഭ്യമാക്കും.
മൊബൈല്‍ കവറേജ് ലഭ്യമാകാത്ത മേഖലകളിലും ജിപിഎസ് പ്രവര്‍ത്തനസജ്ജമാണ്. പത്തനംതിട്ട -പമ്പാപാതയില് ഇലവുങ്കലിലെ കണ്ട്രോള് റൂമിലാണ് സേഫ്സോണിന്റെ നിയന്ത്രണം. ജിപിഎസ് സംവിധാനമടങ്ങിയ 40 വാഹനങ്ങള്‍ തീര്ത്ഥാടനപ്പാതകളില് പട്രോളിംഗ് നടത്തും. ഈവര്‍ഷം കോട്ടയം- കുമളി റോഡുകൂടി സേഫ്സോണിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇലവുങ്കലില്‍ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും രജിസ്റ്റര്‍ നമ്പരുകളും റെക്കോഡ് ചെയ്യുന്നതിന് വെഹിക്കിള്‍ മോനിട്ടറിംഗ് സിസ്റ്റം ഒരുക്കും. കൂടാതെ പ്രധാന സ്ഥലങ്ങളില്‍ ക്യാമറകള്സ്ഥാപിച്ച് സൂക്ഷ്മ നിരീക്ഷണത്തിന് സംവിധാനം ഒരുക്കും. ഗതാഗത സംവിധാനങ്ങള്‍ സുഗമമാക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണുമാരുമായി ആശയവിനിമയം നടത്തി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആര്.ശ്രീലേഖ പറഞ്ഞു. പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് കുറ്റൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: