തിരുവനന്തപുരം: വകുപ്പുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ റാങ്കിംഗില്‍ റവന്യൂ വകുപ്പിന് വട്ടപ്പൂജ്യം. കേന്ദ്ര സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് മോണിറ്ററിംഗ് ആന്റ് ഇവാലുവേഷന്‍ സിസ്റ്റമാണ് പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കിയത്. സാമ്പത്തിക-ആസൂത്രണ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മാര്‍ക്ക് ലിസ്റ്റില്‍ ശാസ്ത്രസാങ്കേതിക വകുപ്പിന് മാര്‍ക്കിട്ടിട്ടില്ല. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനം വിലയിരുത്താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ മൂല്യ നിര്‍ണയം ചെയ്യാറുണ്ട്. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വട്ടപ്പൂജ്യം കിട്ടിയത് വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘റിപ്പോര്‍ട്ട് കണ്ട് ഞെട്ടി’യെന്നായിരുന്നു പ്രതികരണം.
കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിനേക്കാള്‍ മോശമാണ് പലവകുപ്പുകളുടെയും റാങ്കിംഗ്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് എത്രമാത്രം പ്രോജനപ്പെട്ടു, ഫണ്ടുകളുടെ വിനിയോഗം തുടങ്ങിയവയാണ് വിലയിരുത്തലിലെ പ്രധാന മാനദണ്ഡങ്ങള്‍. വകുപ്പുകളനുസരിച്ച് മാനദണ്ഡങ്ങള്‍ക്ക് വ്യത്യാസമുണ്ട്.
കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ആരോഗ്യവകുപ്പ് ഇത്തവണ പത്താം സ്ഥാനത്താണ്. കെ.ബാബുവിന്റെ എക്സൈസ് വകുപ്പിനാണ് ഒന്നാം റാങ്ക്. 92.12 മാര്‍ക്കാണ് എക്സൈസ് വകുപ്പിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്നു വകുപ്പ്. എന്നാല്‍ അതേ മന്ത്രിയുടെ ഫിഷറീസ് വകുപ്പിന് 50.41ഉം തുറമുഖ വകുപ്പിന് 53.50ഉം മാര്‍ക്കേ ലഭിച്ചിട്ടുള്ളു. മദ്യനിരോധനമടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് എക്സൈസ് വകുപ്പിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. വകുപ്പുകള്‍ക്ക് ലഭിച്ച മാര്‍ക്കില്‍ നിന്ന് മന്ത്രി ബാബുവിന്റെ പ്രവര്‍ത്തനം ശരാശരിയില്‍ താഴെയാണെന്ന് വ്യക്തമാണ്. അറുപതില്‍ താഴെ മാര്‍ക്ക് ലഭിച്ച വകുപ്പുകളില്‍ ജലവിഭവം (54.73), പൊതു വിദ്യാഭ്യാസം(56.56), പിആര്‍ഡി (59.54) വകുപ്പുകളും പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: