ശ്രീഹരിക്കോട്ട: ബഹിരാകാശരംഗത്ത് ഭാരതത്തിന് വീണ്ടും നേട്ടം. ഐഎസ്ആര്‍ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയിലെ മൂന്നാമത്തെ ഉപഗ്രഹം ‘ഐആര്‍എന്‍എസ്എസ് 1 സി’യുടെ വിക്ഷേപണം വിജയകരമായതോടെയാണിത്. ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഇന്നു പുലര്‍ച്ചെ 1.32നായിരുന്നു വിക്ഷേപണം. യാത്രയിലെ നാലു ഘട്ടങ്ങളും മുന്‍നിശ്ചയിച്ച പ്രകാരം 21 മിനിറ്റില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
പിഎസ്എല്‍വി സി 26 റോക്കറ്റിന്റെ സഹായത്തോടെയാണ് ഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ചത്. പിഎസ്എല്‍വിയുടെ ഇരുപത്തിയെട്ടാം ദൗത്യവും ഇരുപത്തി ഏഴാം വിജയവുമാണിത്. ഐആര്‍എന്‍എസ്എസ് പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണിത്. രണ്ടര മാസത്തിനകം നാലാമത്തെ ഉപഗ്രഹമായ 1ഡി കൂടി വിജയകരമായി വിക്ഷേപിച്ചാല്‍ ഭാരതത്തിന് സ്വന്തം ഗതിനിര്‍ണയ സംവിധാനമാകും. ഇതോടെ ആകാശത്തിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയുള്ള ഗതാഗതം നിരീക്ഷിക്കാനാകും. അമേരിക്കയുടെ ആഗോള സ്ഥാനനിര്‍ണയ സംവിധാനത്തോട് കിടപിടിക്കുന്ന സൗകര്യമാണ് ഭാരതം ഇതിലൂടെ സ്വന്തമാക്കുക.
പിഎസ്എല്‍വി. സി26 ന്റെ ചിറകിലേറി പറന്നുയര്‍ന്ന ഗതിനിര്‍ണയ ഉപഗ്രഹം പൂര്‍ണ വിജയത്തിലെത്തിയതായി ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ഷണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏഴ് ഉപഗ്രഹങ്ങള്‍ ചേര്‍ന്നതാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. “ഐആര്‍എന്‍എസ് എസ്ഒന്ന് ഡി“ കൂടി ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഭാരതത്തിന്റെ ഗതിനിര്‍ണയ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൊത്തം 1420 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: