തിരുവനന്തപുരം: കുട്ടിയെ പട്ടികൂട്ടിലടച്ചുവെന്ന് ആരോപണമുയര്‍ന്ന കുടപ്പനക്കുന്ന് ജവഹര്‍ സ്കൂള്‍ വീണ്ടും തുറന്നു. സംഭവത്തില്‍ കോടതി വിധി വന്നതിനു ശേഷമേ തുറക്കാന്‍ പാടുള്ളൂ എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയെങ്കിലും ഇവരെ പോലീസ് സ്കൂള്‍ പരിസരത്ത് തടഞ്ഞു.
സ്കൂള്‍ പൂട്ടാനുള്ള ഡിപിഐയുടെ ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് 16 ദിവസത്തിന് ശേഷം സ്കൂള്‍ തുറക്കാനുള്ള സാഹചര്യമൊരുങ്ങിയത്. ഡിപിഐയുടെ ഉത്തരവിനെതിരെ മാനേജ്മെന്റ് സര്‍ക്കാരിന് അപ്പീല്‍ നല്‍കിയിരുന്നു. സ്കൂള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ഥികളും നടത്തിയ സമരത്തെ തുടര്‍ന്ന് സ്കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ മുഖ്യമന്ത്രി ഡിപിഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനാണു സ്കൂള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സാവകാശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചേ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കൂ. മറ്റ് സ്കൂളുകള്‍ക്ക് ബാധകമായ മാനദണ്ഡങ്ങളായിരിക്കും വിവാദമായ സ്കൂളിനും ബാധകം. തുടര്‍ന്നുള്ള പരിശോധനയില്‍ ഈ മാനദണ്ഡം അടിസ്ഥാനമാക്കിയായിരിക്കും അംഗീകാരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ ഈ അധ്യയനവര്‍ഷം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ഡിപിഐയോട് നേരത്തെ ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തിരുന്നു. ഈ അധ്യയന വര്‍ഷം മക്കളെ ജവഹര്‍ സ്കൂളില്‍ തന്നെ തുടര്‍ന്ന് പഠിപ്പിക്കണമെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളുടെയും അഭിപ്രായമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമായി.
സ്കൂളിലെ 123 കുട്ടികളില്‍ 107 പേരുടെ രക്ഷിതാക്കളും അതേ സ്കൂളില്‍ കുട്ടികളെ തുടര്‍ന്നു പഠിപ്പിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: