ന്യൂദല്‍ഹി: അവശ്യമരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മരുന്നുവില വര്‍ദ്ധിക്കുന്ന തരത്തിലുള്ള നയങ്ങളോ നടപടികളോ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ വിലനിര്‍ണ്ണയ അതോറിറ്റിയുടെ പുതിയ ഉത്തരവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വിവിധ വികസന ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനായി എത്തിയതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന മന്ത്രിമാരുടെ ഏഴംഗസംഘവും മുഖ്യമന്ത്രിക്കൊപ്പം 7 റേസ്കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാനമന്ത്രിക്കു മുന്നില്‍ വെച്ച 18 ഇന ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞവര്‍ഷം 240 രൂപയിലധികം വില ലഭിച്ചിരുന്നത് നിലവില്‍ 120 രൂപയിലേക്കെത്തിയിരിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കുക, ഇറക്കുമതി അളവ് കുറയ്ക്കുക,വിലസ്ഥിരതാഫണ്ടില്‍ നിന്നും റബര്‍ മേഖലയ്ക്കാവശ്യമായ തുക നല്‍കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു.
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേരളം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ട്. വികസനാവശ്യങ്ങള്‍ക്കായി ശബരിമലയിലും പ്രദേശങ്ങളിലും കൂടുതല്‍ വനഭൂമി വിട്ടുനല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ നിവേദനത്തിലുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ള പരിസ്ഥിതിലോല മേഖലകളിലെ 123 വില്ലേജുകളെ ഒഴിവാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കണമെന്ന ആവശ്യം പ്രധാനമന്ത്രിയോടും വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനോടും ആവശ്യപ്പെട്ടു.
തീരദേശ നിയന്ത്രണ മേഖലാ പ്രഖ്യാപനത്തോടെ മത്സബന്ധന തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും സിആര്‍ഇസഡില്‍ മാറ്റംവരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും നിവേദനത്തില്‍ ഉണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ തമ്മിലുള്ള ഭിന്നത ഒഴിവാക്കി ഫണ്ട് ലഭ്യമാക്കണം, തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ നിലവാരം ഉയര്‍ത്തല്‍, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ കോറിഡോര്‍ നിര്‍മ്മാണം, പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി,ഭൂരഹിത കേരളം പദ്ധതിയെ എല്ലാവര്ക്കും ഭവനമെന്ന കേന്ദ്രപദ്ധതിയുമായി ബന്ധപ്പെടുത്തുക, ഫാക്ട് പുനരുദ്ധാരണം, മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള കേന്ദ്രഫണ്ട് വിഹിതം 40 ശതമാനത്തില്‍ നിന്നും 75 ശതമാനമാക്കി ഉയര്‍ത്തുക, സബര്‍ബന്‍ റെയില്‍ സര്‍വ്വീസ്, നൂറു സ്മാര്‍ട്ട് നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് നഗരങ്ങളെക്കൂടി ഉള്‍പ്പെടുത്തുക, സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള 7 ഭാരതീയരുടെ മോചനം വേഗത്തില്‍ സാധ്യമാക്കുക, തിരുവനന്തപുരത്തെ ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ സംസ്ഥാനം പ്രധാനമന്ത്രിക്കു മുമ്പാകെ സമര്‍പ്പിച്ചു.
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, രാധാമോഹന്‍സിങ്, നിര്‍മ്മല സീതാരാമന് എന്നിവരുമായും മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തി. വളരെ അനുഭാവപൂര്‍വ്വമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐഐടിക്കായി പാലക്കാട് കണ്ടെത്തിയ സ്ഥലം സന്ദര്‍ശിക്കുന്നതിനായി കേന്ദ്രസംഘം ഇതുവരെ എത്തിയില്ലെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയ ഉടന്‍ തന്നെ മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും കമ്മറ്റി സന്ദര്‍ശന തീയതി തയ്യാറാക്കുകയും ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിമാരായ കെ.എം മാണി, പി.ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ് ശിവകുമാര്‍, കെ. ബാബു, ഷിബു ബേബി ജോണ്‍, പി.കെ അബ്ദു റബ് എന്നിവര്‍ മന്ത്രിതലസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: