അഞ്ചുവര്‍ഷം മുമ്പുവരെ വര്‍ഷത്തില്‍ 180-200 തൊഴിലവസരങ്ങള്‍ ലഭിച്ചിരുന്നവര്‍ക്ക് ഇന്ന് അതിന്റെ പകുതി മാത്രമേ ലഭിക്കുന്നുള്ളൂ. സ്ത്രീകളുടെ തൊഴിലാണ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത്. ഗോത്രവിഭാഗം ജനങ്ങളില്‍ പണിയര്‍, കാട്ടുനായ്ക്കര്‍, അടിയര്‍, ഇരുളര്‍ തുടങ്ങിയ സമൂഹങ്ങള്‍ ഇക്കാരണംകൊണ്ട് കഷ്ടപ്പെടുകയാണ്. പരമ്പരാഗതമായി കൃഷിപ്പണിമാത്രം ശീലിച്ചവരാണിവര്‍.
ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുള്ള മുതുവാന്‍ സമൂഹത്തില്‍ ആരോഗ്യവകുപ്പിന്റെ അറിവോടെ ഗര്‍ഭനിരോധന മരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തതിന്റെ ഫലമായി ഇവരുടെ ഇടയില്‍ ജനനനിരക്ക് ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്. ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഇടക്ക് കുടുംബാസൂത്രണ നടപടികള്‍ നടത്തരുതെന്ന് നിയമമുള്ളപ്പോഴാണ് ഇത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരക്ഷരരായ നിരവധി വനവാസികള്‍ എത്തുന്നുണ്ട്. എന്താണ് രോഗമെന്ന് വ്യക്തമായി രോഗിക്ക് മനസ്സിലാക്കാന്‍, ആവശ്യമായ മരുന്നും മറ്റു സഹായങ്ങളും നല്കാന് കൃത്യമായ ഏര്‍പ്പാടുകള്‍ ഒന്നും അവിടെയില്ല.
വിനോദസഞ്ചാര വികസനത്തിന്റെ പേരില്‍ ഇടുക്കി ജില്ലയിലും വയനാട്ടിലും റിസോര്‍ട്ടുകള്‍ പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്കിയപ്പോള് അവിടെ കുന്നിന്ചെരിവുകളില് താമസിക്കുന്ന വനവാസി വിഭാഗങ്ങള്‍ക്ക് തങ്ങള്‍ ഉപയോഗിച്ചിരുന്ന നീരുറവകളും നീര്‍ച്ചാലുകളും അന്യമായി. വയനാട്ടിലെ കാരാപ്പുഴയിലും തിരുവനന്തപുരത്തെ പേപ്പാറയിലും ഡാമുകള്‍ നിര്‍മിച്ചപ്പോള്‍ അവിടെനിന്നും വനവാസികളെ നിഷ്ക്കരുണം നിഷ്കാസിതരാക്കി. അങ്ങനെ സംഭവിച്ചവരെ പുനരധിവസിപ്പിക്കുന്ന പദ്ധതികളാണ് ക്രമപ്രകാരം നടത്തിയില്ല.
1864 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ ഭീഷണമായ ചൂഷണത്തിനുവേണ്ടിയും തങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യസമരം നയിച്ച വനവാസികളെ ഒതുക്കാനുമായിരുന്നു വനനിയമം കൊണ്ടുവന്നത്. 1952 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ജനകീയ സര്‍ക്കാരും പുതിയ വനനിയമം പ്രഖ്യാപിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ നയം തന്നെയാണ് നടപ്പിലാക്കിയത്. അവരുടെ വനവിഭവത്തിന്മേലുള്ള അവകാശം ഇല്ലാതായി. വനവിഭവങ്ങള്‍ക്കും വിറകിനുംവേണ്ടി ചന്തകളെ ആശ്രയിക്കേണ്ടിവന്നു.
മറ്റുവിഭാഗങ്ങളെ അപേക്ഷിച്ച് ശിശുമരണവും പോഷകാഹാരക്കുറവും നേരിടുന്ന വിഭാഗവും ഇവര്‍ തന്നെയാണ്.
ഇത്തരുണത്തിലാണ് ഗുജറാത്ത്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് മോഡലുകള്‍ പ്രസക്തമാവുന്നത്. ഗുജറാത്തിലെ ഗീര്‍വനങ്ങളെ വനംകൊള്ളക്കാരില്‍നിന്നും വേട്ടക്കാരില്‍നിന്നും കയ്യേറ്റക്കാരില്‍നിന്നും സംരക്ഷിക്കുന്നത് ആയുധപരിശീലനം ലഭിച്ച പോരാളികളായ വനവാസി സ്ത്രീകളാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുകയും നനയ്ക്കുകയും ഗോപരിപാലനം നടത്തുകയും ചെയ്യുന്നത് വനവാസി വനിതകളും പുരുഷന്മാരുമാണ്. അങ്ങനെ വര്‍ഷത്തില്‍ 350 ദിവസം സ്ഥായിയായ വരുമാനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഛത്തീസ്ഗഢുള്പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥ മൊത്തവ്യാപാര റേഷനിംഗ് സിസ്റ്റത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ കാര്യക്ഷമതയുള്ള വ്യക്തികളെയും സേവാസന്നദ്ധതയുള്ള സംഘടനകളെയും റേഷന്‍ വിതരണം ഏല്‍പ്പിച്ചു. ഫലം അത്ഭുതകരമായിരുന്നു. നാമമാത്ര വിലയ്ക്ക് ഗവണ്മെന്റ് മാസംതോറും വനവാസികള്‍ക്കായി ലഭ്യമാക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഇന്നവരെത്തേടി വീടുകളിലെത്തുന്നുണ്ട്.
കേരളത്തിലും ഇത്തരം സംവിധാനങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദം പോലുള്ള ചുരുങ്ങിയ ചെലവ് വരുന്ന ലോകോത്തര ആയുര്‍വേദ മരുന്നുകള്‍ തയ്യാര്‍ ചെയ്ത് നല്കുന്ന സംഘടനകളും സേവാഭാരതി, വനവാസി വികാസ കേന്ദ്രം തുടങ്ങിയ സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ യോജിച്ച പ്രവര്‍ത്തനം സാദ്ധ്യമാണ്. അമൃതാനന്ദമയീ മഠവും ശ്രീ ശ്രീ രവിശങ്കറും ഹരേകൃഷ്ണ പ്രസ്ഥാനങ്ങളും സത്യസായി ഓര്‍ഗനൈസേഷനും ഇന്ന് യോജിപ്പിന്റെ പാതയിലാണ്.
ശബരിമല ക്ഷേത്രം ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ശബരിമല, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം, ചോറ്റാനിക്കര ക്ഷേത്രങ്ങള്‍ എന്നിവ ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കുകയും ദേശീയപ്രാധാന്യവും തീര്‍ത്ഥാടകരുടെ സുരക്ഷയും സാമൂഹ്യപ്രസക്തിയും കണക്കിലെടുത്ത് ഇത്തരം സ്ഥാപനങ്ങള്‍ ഭരിക്കാനും നിയന്ത്രിക്കാനും ഒരു കേന്ദ്രീകൃത സംവിധാനം കേന്ദ്ര ഗവണ്മെന്റ് മുന്‍കൈയെടുത്ത് നടപ്പിലാക്കേണ്ടതുണ്ട്.
വനവാസികള്‍ക്കും ഹൈന്ദവസമൂഹത്തിനും മുതല്‍ക്കൂട്ടാവുന്ന രീതിയില്‍ ശ്രീനാരായണ ഗുരു സങ്കല്‍പ്പിച്ചതുപോലെ ഒട്ടേറെ സ്കൂളുകള്‍, ധര്‍മാശുപത്രികള്‍, വയോജന രോഗീ സംരക്ഷണ കേന്ദ്രങ്ങള്‍, വേദ-സംസ്കൃത പഠന കേന്ദ്രങ്ങള്‍, ശിശുവാടികകള്, എഴുത്താശാന്‍ പരീശീലന കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സ്കീമില്‍പ്പെടുത്തി അതത് ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ചും ഗവണ്മെന്റ് സഹായത്തോടെയും നടപ്പിലാക്കേണ്ടതുണ്ട്. ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ് മോഡലില്‍ വനവാസി ജനങ്ങളെ രക്ഷിക്കാനും ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഉചിതമായ ഇടപെടലുകള്‍ നടത്താനുമുള്ള നടപടികള്‍ കേന്ദ്ര ഗവണ്മെന്റ് എത്രയും വേഗം കൈക്കൊള്ളേണ്ടതുണ്ട്.
വിദേശപണത്തിന്റെ അനിയന്ത്രിതമായ വരവും വ്യാപകമായ വനം കയ്യേറ്റങ്ങളും അനിയന്ത്രിതമായ കിട്ടിയ ബാങ്കുവായ്പകളും അമിതമായ ആനുകൂല്യങ്ങളും ന്യൂനപക്ഷ മതവിഭാഗങ്ങളെ കേരളത്തില്‍ പ്രത്യേകിച്ചും ഭരണഘടനാതീതമായ മുഷ്ക്കുള്ള ശക്തിയായി മാറ്റിയിട്ടുണ്ട്.
ഇത്തരുണത്തില്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെ വരുമാനം ഹൈന്ദവജനതയുടെ കണ്ണീരൊപ്പാനാണ് ചെലവഴിക്കേണ്ടത്. നാടൊട്ടുക്കും ഹൈന്ദവ സ്ഥാപനങ്ങള്‍ ‘ധര്‍മസ്ഥാപനങ്ങളായി’ ഉയര്‍ന്നുവരട്ടെ.
ഹിന്ദുവനവാസികള്ക്കുള്ളത് അവര്‍ക്കും ഹിന്ദുവിഭാഗത്തില്‍ പെട്ട മറ്റ് ജാതിവിഭാഗങ്ങള്ക്കുള്ളത് ഒരേ മനസ്സോടെ പരസ്പരം യോജിച്ച് നടത്തിക്കൊണ്ടുപോവാന്‍ ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ക്കായി പുതിയൊരു വ്യവസ്ഥ രൂപപ്പെടേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: