കുമരകം: ഒരായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കുമരകം ഇങ്ങനെയായിരുന്നുവെന്ന് പുതുതലമുറയ്ക്കും ടൂറിസ്റ്റുകള്‍ക്കും കാട്ടിക്കൊടുക്കാന്‍ അവശേഷിക്കുന്നത് ദ്വീപുസമൂഹങ്ങളെന്നു വിശേഷിപ്പിക്കാവുന്ന കുറേ തുരുത്തുകളും, വടക്കുംകൂര്‍ രാജാവ് പണികഴിപ്പിച്ച പഴയ കുമാരക്ഷേത്രവു മാത്രം. കുമരന്റെ അകമായി മാറിയതിനാലാണ് ഇവിടം കുമരകമായി അറിയപ്പെടുന്നതെന്നും ചരിത്രം ചൂണ്ടിക്കാട്ടുന്നു. കുമരകം എന്ന ഗ്രാമത്തെ രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിലേക്ക് എത്തിക്കുന്നതും വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തുകളുടെ ഗ്രാമീണഭംഗിയാണ്.
കിഴക്കന്‍ മലനിരകളില്‍ തുലാവര്‍ഷം കലിതുള്ളുമ്പോഴൊക്കെ പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ ആറുകളിലൂടെ കലിതുള്ളിവരുന്ന മലവെള്ളപ്പാച്ചില്‍ കൂടെക്കൊണ്ടുവരുന്ന എക്കലും മണലും കടപുഴകി വീണ വന്മരങ്ങളും അപൂര്‍വ്വയിനം വൃക്ഷലതാദികളുടെ വിത്തുകളും വന്നു പതിക്കുന്നത് വേമ്പനാട്ടുകായലിന്റെ വിശാലതയിലേക്കാണ്. അങ്ങിനെ കായലിലെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ അവിടവിടെയായി നൂറുകണക്കിന് ദ്വീപുസമൂഹങ്ങള്‍ ഉടലെടുത്തു. ആ തുരുത്തുകളെ സംരക്ഷിക്കാനെന്നവണ്ണം കണ്ടല്‍കാടുകള്‍ ഇവയ്ക്കുചുറ്റും വളര്‍ന്നു പന്തലിച്ചു. ദ്വീപുസമൂഹങ്ങളില്‍ വന്നടിഞ്ഞ വിത്തുകള്‍ പൊട്ടിമുളച്ച് വൃക്ഷങ്ങളായി. അവയെല്ലാം തുരുത്തുകളെ കാടുകളാക്കി മാറ്റി. അവിടെ വന്യജീവികളും അപൂര്‍വ്വയിനം പക്ഷികളും ആവാസ വ്യവസ്ഥയൊരുക്കി.
കൂടെ പലയിടങ്ങളില്‍ നിന്നും കൃഷിയിലും മത്സ്യബന്ധനത്തിലും തല്പരരായവര് കുടിയേറ്റക്കാരായെത്തി. കായലില്‍ നിന്നും ഭക്ഷണത്തിനായി വിവിധയിനം മത്സ്യങ്ങള്‍, കക്കായിറച്ചി, കായലിന്റെ അടിത്തട്ടില്‍ വളരുന്ന ഔഷധമൂല്യമുള്ള കിഴങ്ങായ കായിക്കിഴങ്ങ് എന്നിവയാല്‍ കുടിയേറ്റക്കാര്‍ അല്ലലില്ലാതെ ജീവിച്ചു. കേട്ടറിഞ്ഞവര്‍ പിന്നെയും പിന്നെയും തുരുത്തുകളിലെ കുടിയേറ്റക്കാരായി. ജീവിതനിലവാരം മെച്ചപ്പെടുത്താനും കൃഷിയിറക്കാനുമായി വേമ്പനാട്ടുകായലിന്റെ വിശാലതയില്‍ നിന്നും യഥേഷ്ടം ലഭിക്കുന്ന കട്ടയും മണ്ണും കുത്തിയെടുത്ത് അവര്‍ തുരുത്തുകള്‍ക്ക് വിസ്തീര്‍ണം കൂട്ടി. ചതുപ്പും കായലും ചിറകെട്ടിവളച്ചെടുത്ത് നെല്‍പ്പാടങ്ങളാക്കി. അങ്ങനെ കായലിന്റെ വിശാലത പതിനോരായിരം ഏക്കറായി കുറയുകയും കരയുടെ വിസ്തീര്‍ണം തുരുത്തുകളില്‍ നിന്നും അറുപത്തിയെട്ട് ചതുരശ്ര കിലോമീറ്ററായി ഉയരുകയും ചെയ്തു.
കായലിന്റെ വിസ്തീര്‍ണം കുറയുകയും കരയുടെ വിസ്തീര്‍ണം അനിയന്ത്രിതമായി കൂട്ടുകയും ചെയ്യുന്ന പ്രക്രിയ അനസ്യൂതം തുടര്‍ന്നപ്പോള്‍ കുമരകത്തെ തനിമയുടെ ആവിഷ്കാരമായ തുരുത്തുകളാണ് തകര്‍ച്ചയിലേക്ക് എത്തിയത് സ്വദേശ-വിദേശ സഞ്ചാരികളെ കുമരകത്തേയ്ക്ക് ആകര്‍ഷിച്ച പല തുരുത്തുകളും അപ്രത്യക്ഷമായി. ഇനിയും ഇത്തരം നിലം നികത്തലുകളും കായല്‍ കയ്യേറ്റങ്ങളും തുടര്‍ന്നാല്‍ ഇപ്പോള്‍ കുമരകത്തിന്റെ കണ്ണാടിച്ചാല്‍, ഇടവട്ടം, മാങ്കുഴി തുടങ്ങി വയലുകള്‍ക്കു നടുവില്‍ പഴമയുടെ പ്രതീകങ്ങളായി നില്ക്കുന്ന ദ്വീപുസമൂഹങ്ങളായ തുരുത്തുകളും അപ്രത്യക്ഷമാകുമെന്നുറപ്പാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളും കൃഷിക്കാരുമായ ചിലരാണ് ഒറ്റപ്പെട്ട തുരുത്തുകളില്‍ കുമരകത്തിന്റെ പഴമയെ ഓര്‍മ്മപ്പെടുത്തി വസിക്കുന്നത്. കൃഷിയിടങ്ങളില്‍ വെള്ളം കയറ്റുന്നതോടെ ഈ തുരുത്തുകള്‍ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെടുന്ന ദ്വീപുകളാവും. അന്യംനിന്നുകൊണ്ടിരിക്കുന്ന പുവരശ്, ഒതളം, കണ്ടല്‍ തുടങ്ങിയവയും മാവും പ്ലാവും തണലേകി നില്ക്കുന്ന ഈ തുരുത്തുകള്‍ വിദേശീയരായ ടൂറിസ്റ്റുകളെ അത്ഭുതപ്പെടുത്തുന്നു. ഈ തുരുത്തുകളിലെ പച്ചപ്പില്‍ താമസിക്കാനാണ് ഇവിടെയെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്.
കുമരകവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരം വേമ്പനാട്ടുകായലിലെ ഹൗസ് ബോട്ടുകളിലും നക്ഷത്ര ഹോട്ടലുകളിലും മാത്രമായി ഒതുക്കാതെ പരിസ്ഥിതിക്ക് ആഘാതമേല്പ്പിക്കാതെ നെല്‍കൃഷിക്കൊപ്പം വയലുകളില്‍ തുരുത്തുകള്‍ നിര്‍മ്മിച്ച് കുടിലുകള്‍ നിര്‍മ്മിച്ച് വിദേശ-സ്വദേശ വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യമൊരുക്കിയാല്‍ ടൂറിസത്തിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനും പുതിയ മാനങ്ങള്‍ സൃഷ്ടിച്ച് പഴമയെ നിലനിര്‍ത്തി നമ്മുടെ പൂര്‍വ്വികര്‍ കുമരകത്ത് ഒരായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെയാണ് താമസിച്ചിരുന്നത് എന്നും ചൂണ്ടിക്കാട്ടാനും സാധിക്കും. സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷനാണ് ഇതിനുവേണ്ടിയുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: