ധര്‍മ്മശാല: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനം ഇന്ന്. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലാണ് പോരാട്ടം. ഇന്ന് ഉച്ചക്ക് 2.30നാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. വിശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന മൂന്നാം ഏകദിനം ഹുദ് ഹുദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ നാലാം പോരാട്ടം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. പേസ് ബൗളര്‍മാര്‍ക്ക് അനുയോജ്യമായ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍ വിന്‍ഡീസ് പേസര്‍മാരും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും തമ്മിലായിരിക്കും ഇന്നത്തെ യഥാര്‍ത്ഥ പോരാട്ടം.
എച്ച്പിസിഎ സ്റ്റേഡിയം രണ്ടാം തവണയാണ് ഏകദിന ക്രിക്കറ്റിന് വേദിയാകുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച ഇംഗ്ലണ്ടുമായിട്ടായിരുന്നു ആദ്യ മത്സരം. ഇതില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇന്ന് വിന്‍ഡീസിനെ പരാജയപ്പെടുത്തി പരമ്പരയില്‍ മുന്‍തൂക്കം നേടാനായിരിക്കും ഇന്ത്യന്‍ ശ്രമം.
കൊച്ചിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 124 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ രണ്ടാം മത്സരം നടന്ന ദല്‍ഹിയില്‍ ആതിഥേയര്‍ 48 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി. ഈ മത്സരത്തില്‍ വിരാട് കോഹ്ലിയും സുരേഷ് റെയ്നയും ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും അര്‍ദ്ധസെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തി എന്നതാണ് ഇന്ത്യന്‍ സംഘത്തിന്റെ ആത്മവിശ്വാസം. എന്നാല്‍ കൊച്ചി ഏകദിനത്തില്‍ ഇഴഞ്ഞു നീങ്ങി അര്‍ദ്ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന് ദല്‍ഹിയില്‍ വീണ്ടും പരാജയപ്പെടുകയും ചെയ്തു. രണ്ടാം ഏകദിനത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്നാണ് ടീം ഇന്ത്യ വിജയത്തിലേക്ക് പിടിച്ചുകയറിയത്. ഒരുഘട്ടത്തില്‍ രണ്ടിന് 136 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്നാണ് പിന്നീട് 79 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന എട്ട് വിക്കറ്റുകളും നഷ്ടപ്പെട്ട് വിന്‍ഡീസ് തോല്‍വി ഏറ്റുവാങ്ങിയത്.
ഓപ്പണര്‍മാരായ ധവാനും അജിന്‍ക്യ രഹാനെക്കും ഒന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. ഇവര്‍ പരാജയപ്പെടുന്നതോടെ മധ്യനിരയില്‍ ബാറ്റ് ചെയ്യാനെത്തുന്നവര്ക്കുമേല് സമ്മര്‍ദ്ദമുയരുകയും ചെയ്യുന്നു. ഓപ്പണര്‍മാരും മധ്യനിരയും അവസരത്തിനൊത്തുയര്‍ന്നാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാകും. ഒപ്പം ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ കൂടി മിന്നിയാല്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കുവരും. അതേസമയം ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. മുഹമ്മദ് ഷാമിയുടെയും അമിത് മിശ്രയുടെയും രവീന്ദ്ര ജഡേജയുടെയും മികച്ച ബൗളിംഗാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. ഭുവനേശ്വര്‍കുമാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്തുന്നില്ല.
മറുവശത്ത് വിന്‍ഡീസ് ഉറപ്പിച്ച വിജയം കൈവിട്ടതിന്റെ നിരാശയിലാണ് ഇന്ന് നാലാം പോരാട്ടത്തിനിറങ്ങുന്നത്. ഓപ്പണര്‍മാരായ ഡെ്വയ്ന്‍ സ്മിത്തും ഡാരന്‍ ബ്രാവോയും പൊള്ളാര്‍ഡും മര്ലോണ്സാമുവല്സും ദിനേഷ് രാംദിനും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിര മികച്ച ഫോമിലാണ്.
മികച്ച ബൗളിംഗ് നിരയും വിന്‍ഡീസിന് സ്വന്തമാണ്. രവി രാംപോളും ജാസണ്‍ ഹോള്‍ഡറും കെമര്‍ റോച്ചും ജെറോം ടെയ്ലറും സ്പിന്നറായ സുലൈമാന്‍ ബെന്നും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. ഓള്‍റൗണ്ടര്‍മാരായ സമിയും ഡ്വെയ്ന്‍ സ്മിത്തും മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയരുമെന്ന് ഉറപ്പാണ്. ഇന്ത്യയെ അപേക്ഷിച്ച് ബൗളിംഗ് കരുത്തില്‍ വിന്‍ഡീസാണ് ഒരുപടി മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: