ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത്-ഇൗസ്റ്റ് യുണൈറ്റഡ് ടീമിനെ പരാജയപ്പെടുത്തി. കളിയുടെ പതിനഞ്ചാം മിനിറ്റില്‍ എത്യോപ്യന്‍ സ്ട്രൈക്കര്‍ ഫിക്രുവും ഇഞ്ചുറി സമയത്ത് ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് പൊഡാനിയുമാണ് കൊല്‍ക്കത്തയുടെ ഗോളുകള്‍ നേടിയത്. മത്സരത്തില്‍ പന്ത് കൂടുതല്‍ നേരം കൈവശം വെച്ചത് നോര്‍ത്ത്-ഇൗസ്റ്റ് യുണൈറ്റഡ് ടീമായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് കൊല്‍ക്കത്തന്‍ ടീമാണ്. വിജയത്തോടെ അത്ലറ്റികോ ഡി കൊല്‍ക്കത്ത ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
കൊച്ചി ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയ ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് നോര്‍ത്ത് – ഈസ്റ്റ് യുണൈറ്റഡ് ടീം ഇന്നലെ അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ ഇറങ്ങിയത്. ക്യാപ്റ്റന്‍ മിഗ്വേല്‍ ഗാര്‍ഷ്യ, റോബിന് ഗുരുങ്, ഗ്വില്ലെര്മെ, ഡേവിഡ് ഗായിഹത് എന്നിവര്‍ക്ക് പകരമായി ബോയിതംഗ് ഹോകിപ്, ഇസാക്ക് ചന്‍സ, മിലന് സിംഗ്, കൊന്ഡ്വാനി ടോംഗ എന്നിവരാണ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചത്. അതേസമയം അത്ലറ്റികോ ഡി കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ കളിച്ച അതേ ടീമിനെതന്നെയാണ് ഇറക്കിയത്.
തുടക്കം മുതല്‍ കളിയില്‍ മേധാവിത്വം പുലര്‍ത്തിയത് കൊല്‍ക്കത്തന്‍ ടീമായിരുന്നു. ലൂയിസ് ഗാര്‍ഷ്യയും ബോര്‍ജ ഫെര്‍ണാണ്ടസും ജൊഫ്രെ മാതേയുവും മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയതോടെ നോര്‍ത്ത്-ഈസ്റ്റ് ബോക്സിലേക്ക് തുടക്കം മുതലേ പന്തെത്തിക്കൊണ്ടിരുന്നു. എട്ടാം മിനിറ്റില്‍ അവരുടെ ബോര്‍ജ പായിച്ച ഷോട്ട് നേരെ േനാര്‍ത്ത്-ഈസ്റ്റിന്റെ ഗ്രീസ് ഗോളി അലക്സാഡ്രോ സൊര്വാസിന്റെ കയ്യിലേക്കായിരുന്നു. തൊട്ടുപിന്നാലെ ലൂയിസ് ഗാര്‍ഷ്യ തള്ളിക്കൊടുത്ത പന്തുമായി കുതിച്ച ഫിക്രു ഷോട്ട് പായിച്ചെങ്കിലും ലക്ഷ്യം തെറ്റി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് 15-ാം മിനിറ്റില്‍ ഫലം കണ്ടു. ലൂയിസ് ഗാര്‍ഷ്യ ചിപ്പ്ചെയ്തുകൊടുത്ത പന്ത് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഫിക്രു നെഞ്ചുകൊണ്ട് തടുത്തിട്ടശേഷം നിലം തൊടും മുന്നേ പായിച്ച തകര്‍പ്പന്‍ ബുള്ളറ്റ് ഷോട്ട് നോര്‍ത്ത്-ഈസ്റ്റ് ഗോളി സൊര്വാസിനെ നിഷ്പ്രഭനാക്കി വലയില്‍ കയറി. ഒരു ലോകോത്തരതാരത്തിന്റെ ലോകോത്തര ഗോളായിരുന്നു ഇത്. 17-ാം മിനിറ്റില്‍ നോര്‍ത്ത്-ഈസ്റ്റിന്റെ ജെയിംസിന്റെ കീനിന്റെ ഷോട്ട് കൊല്‍ക്കത്ത പ്രതിരോധനിരതാരം ജോസ്മി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 22-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ഫിക്രുവും ബല്‍ജിത്തും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ബല്‍ജിത്ത് പായിച്ച തകര്‍പ്പന്‍ ബുള്ളറ്റ് ഷോട്ട് നോര്‍ത്ത്-ഈസ്റ്റ് ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തുടര്‍ന്നും കൊല്‍ക്കത്തന്‍ ടീം തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ജോഫ്രെ മാതേയു ബോക്സിന് പുറത്തുനിന്ന് ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് നോര്‍ത്ത്-ഈസ്റ്റ് ഗോളി മുഴുനീളെ ഡൈവ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഇതിനിടെ നോര്‍ത്ത്-ഈസ്റ്റ് കോകെയുടെയും കീനിന്റെയും ദുര്‍ഗ ബോറോയുടെയും നേതൃത്വത്തില്‍ കൊല്‍ക്കത്തന്‍ ബോക്സിലേക്ക് പന്തെത്തിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ അത്ലറ്റികോ കൊല്‍ക്കത്തക്കോ സമനില ഗോള്‍ നേടാന്‍ നോര്‍ത്ത്-ഈസ്റ്റ് യുണെറ്റഡിനോ കഴിഞ്ഞില്ല. 50-ാം മിനിറ്റില്‍ കീനിന്റെ നല്ലൊരു ഹെഡ്ഡര്‍ കൊല്‍ക്കത്ത ഗോൡ സുഭാശിഷ് ചൗധരി കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ഇസാക്ക് ചസ്നയും ഒരു അവസരം പാഴാക്കി. 56-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ കൊല്‍ക്കത്തക്ക് അവസരം ലഭിച്ചെങ്കിലും പാഴായി. ലൂയിസ് ഗാര്‍ഷ്യ അളന്നുമുറിച്ച് നല്കിയ ക്രോസ് ബോര്‍ജ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പോസ്റ്റിന് സൈഡിലൂടെ പറന്നു. പിന്നീട് ഇഞ്ചുറി സമയത്ത് കൊല്‍ക്കത്തന്‍ ടീമിന്റെ രണ്ടാം ഗോള്‍ പിറന്നു. ഡെന്‍സില്‍ ഫ്രാങ്കോ വലതുവശത്തുനിന്ന് നല്കിയ ക്രോസ് പിടിച്ചെടുത്ത് ചെക്ക് താരം പൊഡാനി ഇടംകാലുകൊണ്ട് നിറയൊഴിച്ചത് നോര്‍ത്ത്-ഈസ്റ്റ് ഗോളി സൊര്വാസിനെ മറികടന്ന് വലയില്‍ പതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: