തൊടുപുഴ: മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയതായി ഭാര്യയുടേയും മക്കളുടേയും പരാതി. പോലീസ് ഇയാളെ കണ്ടെത്തി ഇന്നലെ കോടതിയില്‍ ഹാജരാക്കി.
വെള്ളിയാമറ്റം സ്വദേശി പൂമ്പന്കല്ലില് ശശീധരനെയാണ് മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. മഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ മറപിടിച്ചാണ് മതംമാറ്റം. കഴിഞ്ഞ ഏഴാംതിയതിയാണ് ഇയാളെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് ഭാര്യ രാജമ്മ കാഞ്ഞാര്‍ സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മഞ്ചേരിയിലുണ്ടെന്ന് കണ്ടെത്തി.
അത്യാവശ്യ കാര്യങ്ങള്‍ക്കായി മഞ്ചേരിയില്‍ വന്നതാണെന്നും രണ്ട് ദിവസത്തിനകം തിരിച്ചെത്തുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് ശശിധരന് തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പോലീസ് സംഘം മഞ്ചേരിയിലെ മതപരിവര്‍ത്തന കേന്ദ്രത്തിലെത്തി ശശിധരനെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 42 ഹിന്ദുയുവാക്കള്‍ ഈ കേന്ദ്രത്തില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.
പോലീസിനെ ആദ്യം മതപരിവര്‍ത്തന കേന്ദ്രത്തിലെ ഭാരവാഹികള്‍ തടഞ്ഞു. ഇവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ശശിധരനെ കസ്റ്റഡിയിലെടുക്കാനായത്. കോടതിയില്‍ ഹാജരാക്കിയതിനുശേഷം ശശിധരനെ മഞ്ചേരിയില്‍ തിരിച്ചെത്തിക്കാമെന്ന് പോലീസ് ഉറപ്പ് നല്കിയതിനാലാവണം മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്നുള്ള അബ്ദുള്‍ ലത്തീഫ് എന്നയാളും പോലീസ് സംഘത്തിനൊപ്പം കാഞ്ഞാറിലേക്ക് വന്നിട്ടുണ്ട്. തീവ്രസ്വഭാവമുള്ള മതസംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായാണ് വിവരം.
തൊടുപുഴ സിജെഎം കോടതി ഇന്നലെ വൈകിട്ടോടെ രണ്ട് ദിവസത്തേയ്ക്ക് ശശിധരനെ വീട്ടിലേക്കയച്ചു. പൊലീസ് സംരക്ഷണം നല്‍കണമെന്നും രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാദിഭാഗത്തിനുവേണ്ടി അഡ്വ. ബിനു കെ.എസ് കോടതിയില്‍ ഹാജരായി. താന്‍ തനിയെ മതം മാറിയതാണെന്നാണ് ഇയാളുടെ മൊഴി. എന്നാല്‍ ശശിധരന്റെ മനംമാറ്റിയാണ് ഇത്തരമൊരു മൊഴി നല്‍കിച്ചതെന്ന് ഭാര്യ രാജമ്മ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: