കൊച്ചി: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എ.കെ. ആന്റണി എം.പി യുടെ ഫണ്ടില്‍ നിന്നും ഒരു കോടി ചിലവാക്കി നിര്‍മ്മിച്ച ട്രോമോകെയര്‍ അടിയന്തിരമായി പ്രവര്‍ത്തന സജ്ജമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
2013 മേയ് 25 നാണ് ട്രോമോകെയര്‍ യൂണിറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. സര്‍ക്കാര്‍ ഇവിടെ 14 തസ്തികകള്‍ സൃഷ്ടിച്ചുവെങ്കിലും ഉപകരണങ്ങള്‍ വാങ്ങാന്‍ ഫണ്ട് ലഭ്യമാക്കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ട്രോമോകെയര്‍ യൂണിറ്റ് ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അതിന് സമ്മതിച്ചില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. ഉപകരണങ്ങള്‍ വന്നു കഴിഞ്ഞിട്ട് പ്രവര്‍ത്തനം തുടങ്ങിയാല്‍ മതിയെന്നാണ് മാനേജിംഗ് കമ്മിറ്റിയുടെ നിലപാട്.
എന്നാല്‍ ഉപകരണങ്ങള്‍ വന്നു കഴിഞ്ഞാല്‍ ജീവനക്കാര്‍ ഇല്ലെങ്കില്‍ അവ ഉപയോഗശൂന്യമാകുമെന്ന് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ട്രോമോകെയര്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നിന്നും ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്നും ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
ഒരുകോടിയില്‍പരം രൂപക്ക് കെട്ടിടം നിര്‍മ്മിച്ച ശേഷം ഉപയോഗിക്കാതെ കിടന്നാല്‍ കെട്ടിടം തന്നെ നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. കോശി. ഉത്തരവില്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ടിനോ മാനേജ്മെന്റ് കമ്മിറ്റിക്കോ ഇപ്പോഴത്തെ എം.പി. യുടേയോ എം.എല്‍.എ യുടേയൊ സഹായം തേടാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
ജനതാദള്‍ (യുണൈറ്റഡ്) ജനറല്‍ സെക്രട്ടറി പി. സുരേന്ദ്രന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: