ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന
എഐഎഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക്
സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
നാലു വര്‍ഷം തടവിന് ശിക്ഷിച്ച ബാംഗളൂരു പ്രത്യേക കോടതിയുടെ വിധി ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തു.
എ.ഡി.എം.കെയുടെ സ്ഥാപക ദിനത്തിലാണ് ജയലളിതയ്ക്ക് ജാമ്യം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.
ജയലളിത സമര്‍പ്പിച്ച ഹര്ജിയിന്മേല് ആറു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കാനും സുപ്രീംകോടതി ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു.
ആരോഗ്യപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാണ് ജയലളിതയുടെ അഭിഭാഷകന് ഫാലി എസ്.നരിമാന് കോടതിയില്‍ വാദിച്ചത്. രക്തസമ്മര്‍ദ്ദം അടക്കമുള്ള വലിയ ആരോഗ്യ പ്രശ്നങ്ങളാണ് അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
നേരത്തെ കര്‍ണാടക ഹൈക്കോടതി ജയലളിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ജയലളിത സുപ്രീം കോടതിയെ സമീപിച്ചത്.
അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ ,നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയും 100 കോടിരൂപ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചത്.
വസ്തുതകള്‍ പരിശോധിക്കാതെയാണ് പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചതെന്നും,100 കോടി രൂപ പിഴ ചുമത്തിയത് അസാധാരണ നടപടിയാണെന്നും ജയലളിത വാദിക്കും. ഇക്കാര്യങ്ങളില്‍ തങ്ങളുടെ ഭാഗം വിശദമായി കേട്ട് നീതി ഉറപ്പാക്കാന്‍ കര്‍ണാടക ഹൈക്കോടതി തയ്യാറായില്ലെന്നും ജയലളിത ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: