കോട്ടയം: കഴിഞ്ഞ സപ്തംബര്‍ ഒന്നുമുതല്‍ റെയില്‍വേ നടപ്പിലാക്കിയ സമയക്രമം ആരുടെ സൗകര്യത്തിനാണെന്ന ചോദ്യം ശക്തമാകുന്നു. തീവണ്ടികളെ ആശ്രയിക്കുന്ന യാത്രക്കാരുടെ സൗകര്യങ്ങളോ ആവശ്യങ്ങളോ പരിഗണിച്ചല്ല പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന പരാതി വ്യാപകമായി ഉയര്‍ന്നു കഴിഞ്ഞു. ഉദ്യോഗസ്ഥന്മാര് രഹസ്യ അജണ്ടവച്ചാണ് സമയക്രമങ്ങള്‍ തയ്യാറാക്കിയതെന്നാണ് യാത്രക്കാര്‍ ഉന്നയിക്കുന്ന മുഖ്യ ആക്ഷേപം.
പുതിയ പരിഷ്കാരം മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത് എറണാകുളം ഭാഗത്ത് ജോലി ചെയ്യുന്നവരാണ്. തൃശൂര്‍ തുടങ്ങിയ വടക്കന്‍ ജില്ലകളില്‍നിന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ബംഗളൂരുവില്‍നിന്നും കോട്ടയം വഴി കന്യാകുമാരിവരെ പോകുന്ന ഐലന്റ് എക്സ്പ്രസ്സ് ഇപ്പോള്‍ നേരത്തെയാക്കിയതോടെ ഈ ആളുകള്‍ക്ക് ആ വണ്ടിയുടെ പ്രയോജനം നഷ്ടമായി. അതേസമയം രാവിലെ 5നും 9നും ഇടയില്‍ എറണാകുളം ഭാഗത്തുനിന്നും കോട്ടയം വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വണ്ടികളുടെ എണ്ണം ഏഴാണ്. കോട്ടയം-കൊല്ലം പാസഞ്ചര്‍ 5.50നും, എറണാകുളത്തുനിന്നും തിരുവനന്തപുരം വരെ പോകുന്ന വഞ്ചിനാട് എക്സ്പ്രസ് രാവിലെ 6.15നും കോട്ടയം സ്റ്റേഷനില്‍ എത്തും. തൊട്ടുപിറകെ അടുത്ത കൊല്ലം പാസഞ്ചര്‍ 6.44നും കോട്ടയത്ത് എത്തണം.
ചെന്നൈ മെയില്‍ 7.55നും എറണാകുളം-കോട്ടയം പാസഞ്ചര്‍ 8.50നും ഐലന്റ് എക്സ്പ്രസ് 8.55നും ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ 9.29നും കോട്ടയത്ത് എത്തും. കുറഞ്ഞ സമയത്തിനിടയില്‍ ഇത്രയേറെ ട്രെയിനുകള്‍ ഒരേദിശയില്‍ ഓടിക്കുന്നതിന്റെ പ്രയോജനം ആര്‍ക്കെന്ന ചോദ്യം പ്രസക്തമാണ്. വൈകുന്നേരവും ഇതുതന്നെയാണവസ്ഥ. വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെ 14 വണ്ടികളാണ് എറണാകുളം ഭാഗത്തേക്ക് പോകുന്നത്.
ഇതുകൂടാതെ പുതിയ പരിഷ്കാരത്തിലൂടെ കണക്ഷന് ട്രെയിനുകളുടെ കാര്യവും പരുങ്ങലിലാണ്. രാവിലെ കോട്ടയത്തുനിന്നുമുള്ള പാസഞ്ചര്‍ ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനില്‍ എത്തേണ്ട സമയം 8.40ആണ്. പല ദിവസങ്ങളിലും ഇത് 9.15 കഴിയും സൗത്ത് റെയില്‍വേസ്റ്റേഷനില്‍ എത്തുമ്പോള്‍. അതുകൊണ്ട് പാസഞ്ചറിന് എത്തി 9.10ന് പുറപ്പെടുന്ന ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് കിട്ടാറില്ല.
ഇതുകൂടാതെയാണ് ട്രെയിനുകള്‍ താമസിക്കുന്നതു മൂലമുള്ള ദുരിതങ്ങള്‍. എറണാകുളം ജില്ലയിലെ മുളന്തുരുത്തി മുതല്‍ കോട്ടയം ജില്ലയിലെ വെള്ളൂര്‍ പിറവം റോഡ് റെയില്വേസ്റ്റേഷന് വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ണ്ണമായിട്ടും ഇതുവരെ കമ്മീഷന് ചെയ്തിട്ടില്ല. ഇത് കമ്മീഷന് ചെയ്താല്‍ ട്രെയിനുകള്‍ വൈകുന്നപ്രശ്നം ഒരുപരിധിവരെ പരിഹരിക്കുവാന്‍ സഹായകമാകുമെന്ന് യാത്രക്കാര്‍ പറയുന്നു.
യാത്രക്കാരെ ദ്രോഹിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്കു പിന്നില്‍ ചെന്നൈയിലുള്ള ദക്ഷിണ റെയില്‍വേയുടെ ജനറല്‍ മാനേജര്‍ ഓഫീസിലേയും തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഓഫീസിലെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. അപ്രായോഗികവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ കാര്യങ്ങളാണ് റെയില്‍വേ ഇപ്പോള്‍ നടപ്പാക്കിവരുന്നത്. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് റെയില്‍വേയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് കേരളത്തിലെ എംപിമാരെ ആശ്രയിച്ചിട്ടുകാര്യമില്ലെന്ന് അറിയാവുന്ന ജനങ്ങള്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന ഡിവിഷന്തലത്തിലെ ചര്‍ച്ചയില്‍ പ്രതീക്ഷയര്പ്പിച്ചുകഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: