വേദ്യോ വേദോ ഗതിര്‍ഭര്‍ത്താ സാക്ഷീകാരക വേദവിദ്
ഭോക്താ ഭോജ്യോ ഭക്തികര്മ്മ ഭോജ്യാ ഭോജ്യവിവേചകഃ
902. ഭക്തികര്മ്മഃ – ഭുജിക്കുക എന്ന കര്‍മ്മം രൂപമായവന്‍. ഭുജിക്കുന്നവന് എന്നും ഭുജിക്കപ്പെടുന്നവന്‍ എന്നും അര്‍ത്ഥമുള്ള രണ്ടു പദങ്ങള്‍ ഭഗവാനെ കുറിക്കുന്നവയായി മുന്‍നാമങ്ങളില്‍ നാം കണ്ടു. ഭുജിക്കുക എന്ന കര്‍മ്മവും ഭഗവാന് തന്നെയാണെന്ന് ഈ നാം സ്ഥാപിക്കുന്നു. ത്രിമൂര്‍ത്തികളില്‍ പാലനത്തിന്റെയും പോഷണത്തിന്റെയും ചുമതല വിഷ്ണുഭഗവാനാണല്ലോ. ജീവികള്‍ക്കും വസ്തുക്കള്‍ക്കും ഉത്പത്തിയും വളര്‍ച്ചയും ക്ഷയവും നാശവും ഒഴിവാക്കാനാവില്ല എന്നത് പ്രകൃതിയുടെ സനാതനനിയമമാണ്. പക്ഷേ പ്രപഞ്ച പ്രവര്‍ത്തനം തുടര്‍ച്ചയായി നടന്നേ തീരൂ. നശിക്കുന്നതുവരെ പ്രവര്‍ത്തനം ഓരോ പ്രപഞ്ച ഘടകവും നടത്തിയേ തീരൂ. അപ്പോള്‍ എല്ലാ പ്രപഞ്ച ഘടകങ്ങള്‍ക്കും പോഷണം കൂടിയേ കഴിയൂ. ഏതു ജിവിക്കു കിട്ടുന്ന പോഷണവും യഥാര്‍ത്ഥത്തില്‍ പോഷിപ്പിക്കുന്നത് സര്‍വ വ്യാപിയായ ഭഗവാനെത്തന്നെയാണ്. പോഷണത്തിനാവശ്യമായ ഭോജ്യവും ഭോജ്യം സ്വീകരിക്കുന്ന ഭോക്താവും ഭഗവാന്തന്നെയാണെന്നു മുന്‍ നാമങ്ങളില്‍ നാം കണ്ടു. പോഷണത്തിന് ഭോജ്യവും ഭോക്താവും ഉണ്ടായാല്‍പോര. ഭോജ്യം ഭോക്താവിന്റെ ഭാഗമായി മാറുകയും വേണം. ഭോജ്യത്തെ ഭോക്താവില്‍ ലയിപ്പിക്കുന്ന കര്‍മ്മമാണ് ഭക്തികര്‍മ്മം. വായും മൂക്കും കണ്ണും കാതുംപോലയുള്ള എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ഭോക്താവ് ഭോജ്യത്തെ ഉള്‍ക്കൊള്ളുന്നു. ആ ഭക്തി കര്‍മ്മം നിരന്തരമായി തുടരുന്നു.
903 . ഭോജ്യാഭോജ്യ വിവേചകഃ – ഭോജ്യത്തെയും അഭോജ്യത്തെയും വേര്‍തിരിക്കുന്നവന്‍. ഭോജനം എന്ന പ്രവൃത്തി ലോകത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടേയിരിക്കുന്നു. നിലനില്പിനും വളര്‍ച്ചയ്ക്കും ഭോജനം കൂടിയേ കഴിയൂ. പക്ഷേ ആര്‍ക്കും എല്ലാം ഭക്ഷിക്കാനാവില്ല. സര്‍വഭക്ഷകനാണ് അഗ്നി. ആ അഗ്നി സാധാരണഗതിയില്‍ ജലം ഭക്ഷിക്കാറില്ല. കല്ലും മണ്ണും മനുഷ്യനും ഭക്ഷ്യമാക്കാനാവില്ല. മനുഷ്യനും സമാനമായ ശരീരഘടനയുള്ള ജീവികള്‍ക്കും ഭക്ഷിക്കാന്‍ പാടില്ലാത്ത നിരവധി വസ്തുക്കളുണ്ട്. അത്തരം വസ്തുക്കളെ വിഷം എന്നു സാമാന്യമായി പറയാറുണ്ട്. വിഷം കലര്‍ന്ന വസ്തുക്കള്‍ ഭക്ഷിച്ചാല്‍ ഭോക്താവിനു നാശമോ ക്ഷയമോ സംഭവിക്കാം. ഒരു ജീവിക്ക് ഒരു സന്ദര്‍ഭത്തില്‍ വിഷമായി കണക്കാക്കേണ്ട വസ്തു മറ്റൊരവസരത്തില്‍ സംജീവകമായ ഔഷധമായെന്നു വരാം. ഭോജ്യമേത്? അഭോജ്യമേത് എന്ന് അന്തര്യാമിയായ ഭഗവാന് വേര്‍തിരിച്ചു നിര്ദ്ദേശിച്ചുകൊണ്ടിരിക്കും. അതു ശ്രദ്ധിക്കാനുള്ള വിവേകം പലപ്പോഴും നമുക്ക് ഉണ്ടാകാറില്ല. ഭക്ഷ്യവും അഭക്ഷ്യവും വേര്തിരിച്ചറിയിക്കുന്നതിനാല് ഭഗവാന് ഭോജ്യാഭോജ്യ വിവേചകനായി സ്തുക്കിപ്പെടുന്നു.
ഭോജ്യം അഭോജ്യം എന്ന വിവേചനം ഭക്ഷണവുമായി ബന്ധപ്പെട്ടവയെ മാത്രമല്ല നിര്‍ദ്ദേശിക്കുന്നത്. അനുഭവിക്കാവുന്നതെന്തും ഭോജ്യമാണ്. സമ്പത്തും പദവിയും ശക്തിയും മനഃസുഖവും തപസ്സുമൊക്കെ ഭോജ്യമാണെന്നു പറയാം. ഒരാള്‍ക്കു ഭോജ്യമായത് മറ്റൊരാള്‍ക്ക് അഭോജ്യമാകാം. ഒരു സന്ദര്‍ഭത്തില്‍ ഭോജ്യമായത് മറ്റൊരു സന്ദര്‍ഭത്തില്‍ അഭോജ്യമായെന്നു വരാം. അന്തര്യാമിയായ ഗുരുവായൂരപ്പന് എല്ലാ കാര്യങ്ങളിലും സ്വീകാര്യമായവയും ത്യജിക്കേണ്ടവയും വിവേചനം ചെയ്തുകൊണ്ട് നമുക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നുണ്ട്. അതു തിരിച്ചറിയാന്‍ ഭക്തിയും ശ്രദ്ധയും മാത്രമേ ആവശ്യമുള്ളൂ.
….. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: