ഒരാള്‍ക്ക് തന്നോടുതന്നെയുള്ള ധര്‍മ്മം താന്‍ ആരെന്നും ഈശ്വരനുമായുള്ള തന്റെ ബന്ധം എന്തെന്നും അറിയുകയാണ്. സ്വയം ഈശ്വരനില്‍ വിലയിക്കുകയും അവിടത്തെ ഉപകരണമായി പുനരുജ്ജീവിക്കുകയും ചെയ്യുന്നതാണ് ഈശ്വരനോടുള്ള ധര്‍മ്മം. സഹജീവികളോടുള്ള ധര്‍മ്മം, ജീവിതത്തിലെ പുരുഷാര്‍ത്ഥങ്ങള്‍ നേടുന്നതില്‍ പരസ്പരം സഹായിക്കുകയാണ്.
തന്നോടും ഈശ്വരനോടും സഹജീവികളോടുമുള്ള ഈ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനു നിങ്ങള്‍ അഹങ്കാരത്തിന് എതിരായി ജാഗരൂകത പാലിക്കേണ്ടതാവശ്യമാണ്. പേരിനും പെരുമയ്ക്കും അഭിലഷിക്കരുത്. പ്രതിഫലങ്ങളോടും പ്രത്യുപകാരങ്ങളോടും ആകൃഷടരാകരുത്. ശരിയും തെറ്റും നന്മയും തിന്മയും ധര്‍മ്മവും അധര്‍മ്മവും എന്താണു ചെയ്യേണ്ടതെന്നും ചെയ്യരുതാത്തത് ഏതാണെന്നും വിവേചിച്ചറിയുവാന്‍ സമര്‍ത്ഥമായ സൂക്ഷ്മദൃഷ്ടി നിങ്ങള്‍ക്കുണ്ടായിരിക്കണം. മായ ചമച്ച വലയില്‍ കുടുങ്ങിപ്പോകാതെ നിസ്സംഗരായിവര്ത്തിച്ചുകൊണ്ട് സ്വന്തം അന്തരാത്മാവിലേക്ക് പിന്‍വാങ്ങി കര്‍മ്മനിരതരാകുവാന്‍ കഴിയണം.
ഇതാണു ആത്മജ്ഞാനംകൊണ്ടുള്ള പ്രയോജനം. മനസ്സിനെ സുഖദുഃഖങ്ങള്‍ക്ക് ഉപരി ഉയര്‍ത്തി ജീവാത്മാവിനെ പുണ്യപാപങ്ങളാകുന്ന ശൃംഖലകളില്‍നിന്ന് മോചിപ്പിക്കുന്നത് ആത്മജ്ഞാനമാണ്. ഈ ആത്മജ്ഞാനമാണ് നിരവധി നൂറ്റാണ്ടുകളുടെ പരമ്പരയിലൂടെ ഭാരതം പോറ്റിവളര്‍ത്തിയ അനശ്വരസമ്പത്ത് എന്നറിയുക. സനാതന ധര്‍മ്മത്തിന്റെ അന്തഃസത്ത ജ്ഞാനമാണ്. സംസ്കാരത്തിന്റെ പ്രഭവസ്ഥാനവും ജീവിതത്തിലെ സംരക്ഷണശക്തിയും ജ്ഞാനം തന്നെ.
ജ്ഞാനത്തിന്റെ അവലംബം കൂടാതെ ധര്‍മ്മത്തില്‍ ഉറച്ച്നില്‍ക്കാന്‍ സാധിക്കയില്ല. ധര്‍മ്മാനുഷ്ഠാനമാണ് മനസ്സിനെ സംശുദ്ധമാക്കുന്നതും ജ്ഞാനമാകുന്ന ആത്മതേജസ്സിനെ പ്രതിബിംബിപ്പിക്കുന്നതും അപ്രകാരം ജ്ഞാനവും ധര്‍മ്മവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എവിടെ ഒന്നുണ്ടോ അവിടെ മറ്റതും ഉണ്ടായിരിക്കും. ജ്ഞാനത്തിനും ധര്‍മ്മത്തിനും ഉപരിയാണ് സത്യവസ്തുവായ ഈശ്വരന്. ജ്ഞാനമോ ധര്‍മ്മമോ അല്ല ലക്ഷ്യം. ലക്ഷ്യം ഈശ്വരന് മാത്രമായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: