ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രോജക്ടുകള്‍ തയ്യാറാക്കാതെയാണ് സര്‍ക്കാര്‍ പദ്ധതി അവതാളത്തിലാക്കുന്നത്.
എങ്ങിനെയെങ്കിലും തൊഴില്‍ദിനങ്ങള്‍ നല്‍കുകയെന്നത് ഒഴിവാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. എന്നാല്‍ ഇതിന്‍പ്രകാരം പ്രോജക്ടുകള്‍ തയ്യാറാക്കാതെ കേന്ദ്രം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്ന് പ്രചരണം നടത്തുകയാണ് ഇവിടുത്തെ ഭരണ-പ്രതിപക്ഷ മുന്നണികള്‍. മുന്‍ വര്ഷങ്ങളേതില്നിന്ന് വ്യത്യസ്തമായി നിര്‍മ്മാണ മേഖലയിലെ തൊഴിലുകള്‍ക്കായി പദ്ധതിയൊരുക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
റോഡ് നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികള്‍ക്കായി തൊഴില്‍ ദിനങ്ങള്‍ മാറ്റി വയ്ക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ഏകീകൃത നിരക്കോ, പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റോ പോലും സമര്‍പ്പിക്കാന്‍ ഇതേവരെയായിട്ടില്ല.ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുമായി ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയും നടപ്പാക്കിയാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയും. തൊഴിലാളികള്‍ക്ക് തൊഴില്‍ദിനങ്ങള്‍ ലഭിക്കുമെന്ന് മാത്രമല്ല,പഞ്ചായത്തുകള്‍ക്കും ഇത് ഗുണകരമാകും. ഇത് നടപ്പായാല്‍ പഞ്ചായത്ത് പദ്ധതി വിഹിതമുപയോഗിച്ച് സാമഗ്രികള്‍ വാങ്ങി നിര്‍മ്മാണ പ്രവൃത്തികള്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഏല്പിക്കാന് സാധിക്കും.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ ബോധപൂര്‍വം വൈകുകയാണ്. ജനവികാരം കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കുകയാണ് ലക്ഷ്യം. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് തൊഴില്‍ദിനങ്ങള്‍ നല്‍കാനാവാത്തതിനാല്‍ പദ്ധതിക്കായി ലഭിച്ച തുകയില്‍ 90 ശതമാനവും വിനിയോഗിക്കാതെ കിടക്കുകയാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ പത്ത് കോടിയിലധികം രൂപ നല്‍കിയിരുന്നു. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതേവരെ ഒന്നരക്കോടി രൂപ പോലും ചെലവഴിക്കാനായിട്ടില്ല.
തൊഴിലുറപ്പ് തൊഴിലാളികളെ കൂടാതെ പഞ്ചായത്തുകളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരും പ്രതിസന്ധിയിലായി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഗ്രാമപ്പഞ്ചായത്തില്‍ രണ്ട് മുതല്‍ നാല് വരെ ജീവനക്കാരുണ്ട്. പദ്ധതി തുക ചെലവഴിക്കുന്നതിന് അനുസൃതമായാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് പദ്ധതി തുക ചെലവാക്കിയാല്‍ മാത്രമേ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവൂ എന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: