ആലപ്പുഴ: പുന്നപ്ര വയലാര്‍ സമരവാരാചരണത്തിന്റെ കണക്കുകള്‍ വിവിധ കമ്മറ്റികളില്‍ അവതരിപ്പിക്കുന്നില്ലെന്ന് പരാതി. പാര്‍ട്ടി സഖാക്കള്‍ കണക്കു ചോദിച്ചതിനെത്തുടര്‍ന്നു പുന്നപ്ര തെക്ക് പഞ്ചായത്തിലെ നാലാം വാര്‍ഡ് കമ്മിറ്റി യോഗം അലങ്കോലമായി. ഇതേത്തുടര്‍ന്ന് വിശദമായ കണക്കുമായി വീണ്ടും യോഗം ചേരേണ്ടി വന്നു.
സമരവാരാചരണം വര്‍ഷങ്ങളായി സിപിഎമ്മും സിപിഐയും ഒന്നിച്ചാണു നടത്തുന്നത്. വാരാചരണത്തിന്റെ പ്രധാന സമ്മേളനം നടക്കുന്ന പുന്നപ്രയിലെ സമരഭൂമി ഉള്‍പ്പെടുന്ന കമ്മറ്റിയുടെ കീഴിലാണ് പുന്നപ്ര തെക്ക്, വടക്കു പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡു കമ്മറ്റികളും പ്രവര്‍ത്തിക്കുന്നത്. കമ്മറ്റികളുടെ പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കും സെക്രട്ടറി സ്ഥാനം സിപിഎമ്മിനുമാണുള്ളത്. എന്നാല്‍ വാര്‍ഡ് കമ്മറ്റികളില്‍ കൃത്യമായി കണക്ക് അവതരിപ്പിക്കാറില്ലെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.
സെക്രട്ടറി സ്ഥാനം വഹിക്കുന്ന സിപിഎമ്മിനെയാണ് സിപിഐ പ്രതിക്കൂട്ടിലാക്കാറുള്ളത്. രക്തസാക്ഷികളുടെ പേരില്‍ പിരിക്കുന്ന പണത്തിന്റെ വരവുചെലവു കണക്കുകള്‍ പോലും കൃത്യമായി അവതരിപ്പിക്കാത്തതിനെതിരെ വിഎസ് പക്ഷം നേരത്തെ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കാലങ്ങളായി സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന നേതാവിനെ മാറ്റി പിണറായി പക്ഷക്കാരനായ മറ്റൊരു നേതാവാണ് ഏതാനും വര്‍ഷങ്ങളായി സെക്രട്ടറി സ്ഥാനം വഹിക്കുന്നത്.
എന്നാല്‍ സിപിഐ ഇക്കാര്യത്തില്‍ തൃപ്തരല്ല.വാര്‍ഡ് കമ്മിറ്റികള്‍ മുതലുള്ള വാര്‍ഷിക വാരാചരണ കമ്മിറ്റികളുടെയും കണക്ക് കൃത്യമായി അവതരിപ്പിക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വാര്‍ഡ്തല കമ്മറ്റികള്‍ ആവശ്യപ്പെടുന്നത് സിപിഎമ്മിനെ വെട്ടിലാക്കി. പ്രതിഷേധം ശക്തമായപ്പോള്‍ കണക്ക് അവതരിപ്പിക്കാന്‍ സിപിഎം നിര്‍ബന്ധിതരാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: