പട്ടാമ്പി: മണ്ഡലകാലം ആരംഭിക്കാറായിട്ടും ശബരിമല തീര്‍ത്ഥാടനത്തിന് യാതൊരുവിധ ഒരുക്കങ്ങളും നടന്നിട്ടില്ലെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്നും ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പട്ടാമ്പി ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ നടക്കുന്ന ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരണശേഷി ഇല്ലാത്തതുകൊണ്ടാണ് അയ്യപ്പഭക്തര്‍ ചൂഷണം ചെയ്യപ്പെടുന്നത്. ഭക്തിയോടൊപ്പം ഒന്നിച്ച് നിന്ന് പ്രതികരിക്കാനുള്ള ശക്തികൂടി അയ്യപ്പന്മാര് ആര്‍ജ്ജിക്കണം. ഭക്തര്‍ നേരിടുന്ന വെല്ലുവിളികളും ഭീഷണികളും നിസാരമായിക്കണ്ട് അവഗണിക്കുന്ന അധികാരികളുടെ നിഷേധ നയം ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുകോടി അയ്യപ്പന്മാര് ദര്‍ശനം നടത്തുന്ന ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് മനുഷ്യാവകാശ ധ്വംസനമാണ്. താമസം, ഭക്ഷണം, ചികിത്സ, ദര്‍ശനം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ അയ്യപ്പന്മാര്ക്ക് സൗജന്യമായി നല്‍കണം. ഇതിന് ധര്‍മ്മശാലകളും അന്നദാന കേന്ദ്രങ്ങളും, തണ്ണീര്‍പന്തലുകളും ഏര്‍പ്പെടുത്തണം. സുഗമവും ചൂഷണരഹിതവുമായ തീര്‍ത്ഥാടനം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുകയും അയ്യപ്പന്മാര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അവഗണിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിനു പിന്നില്‍ യാതൊരു കഴമ്പുമില്ല. വൈഷ്ണവീ ദേവി ക്ഷേത്രവും തിരുപ്പതി ക്ഷേത്രവും സന്ദര്‍ശിച്ച് അവയെല്ലാം ദേശീയ തീര്‍ത്ഥാടന കേന്ദ്രപദവി നേടിയതെങ്ങനെ എന്ന് പഠിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
സ്വാഗതസംഘം ചെയര്മാന് പി.കെ. പ്രദീപ്കുമാര്‍ ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്, സംസ്ഥാന ജോ.സെക്രട്ടറി അരവിന്ദാക്ഷന് തുടങ്ങിയവര്‍ സംസാരിച്ചു.
തന്ത്രവിദ്യാപീഠം കുലപതി അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എന്‍.സി.വി. നമ്പൂതിരി, ശബരിമല തിരുവാഭരണ പേടകവാഹകന് ശിവന്‍കുട്ടി സ്വാമി എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: