ന്യൂദല്‍ഹി: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനപരവും രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യവുമായ ബാഹ്യസാഹചര്യം മേഖലയിലുണ്ടാക്കുന്നതിനാണ് ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സൈനിക കമാണ്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആഗോള സാമ്പത്തിക ശക്തിയായി വളരാനുള്ള ശ്രമങ്ങള്‍ക്കൊപ്പം മേഖലയിലേയും ലോകത്തിന്റെ തന്നെയും സുരക്ഷ ഉറപ്പുവരുത്തുകയെന്നതും ഭാരതത്തിന്റെ കടമയാണ്. സമാധാനവും സുരക്ഷിതത്വവും ഉറപ്പായാല്‍ മാത്രമേ സാമ്പത്തികരംഗത്ത് വളര്ച്ചകൊണ്ടുവരാന് സാധിക്കൂ. കരയിലൂടെയും ആകാശത്തുകൂടിയും കടലിലൂടെയുമുള്ള ശത്രുക്കളെ കൂടാതെ സൈബര്‍ ലോകത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യുദ്ധത്തെ നേരിടാനും ഭാരത സൈന്യം തയ്യാറെടുക്കണം. പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ഒരു യുദ്ധത്തിനുള്ള സാധ്യതകള്‍ ഇല്ലെങ്കിലും സൈബര്‍ യുദ്ധങ്ങള്‍ പോലുള്ള വെല്ലുവിളികള്‍ നേരിടേണ്ടിവരും.
സൈന്യത്തിന്റെ ആധുനികവത്കരണം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. പ്രതിരോധ ഉത്പന്നങ്ങളുടെ തദ്ദേശീയ നിര്‍മ്മാണം കൂടുതല്‍ വേഗതയോടെ സാധ്യമാക്കേണ്ടതാണ്. ഡിജിറ്റല്‍ ഇന്ത്യയെന്ന നയം പ്രഖ്യാപിച്ചു മുന്നോട്ടുപോകുമ്പോള്‍ ഡിജിറ്റലായി മാറിയ സൈനിക വിഭാഗങ്ങളും ആവശ്യമാണ്. സാങ്കേതിക വിദ്യകളുടെ ഉപയോഗം സൈനികവിഭാഗങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കണം.
സൈനിക കമാണ്ടര്‍മാരുടെ യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടക്കുകയും മൂന്നു സൈന്യങ്ങളുടേയും ഏകോപനം കൂടുതല്‍ സാധ്യമാവുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നു സൈനിക വിഭാഗങ്ങളുടെ മേധാവിമാരുമായി മാസത്തില്‍ ഒരുതവണ യോഗം നടത്തുമെന്നും നരേന്ദ്രമോദി നിര്‍ദേശിച്ചു. പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, വ്യോമസേനാ മേധാവി അരൂപ് രാഹ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്.കെ. ധൊവാന് എന്നിവരും അമ്പതോളം സൈനിക കമാണ്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: