ബത്തേരി: ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും അടിമുടി നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അംഗീകരിക്കാന്‍ കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
വയനാട്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഒരുക്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ അസത്യപ്രചരണം ഏറ്റെടുത്തിരിക്കുകയാണ് ഈ മാധ്യമങ്ങള്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജീവന്‍രക്ഷാ ഔഷധങ്ങള്‍ക്ക് വിലവര്‍ദ്ധിക്കാന്‍ പോകുന്നു എന്നായിരുന്നു ആദ്യപ്രചരണം. എന്നാല്‍ 150 ഇനം ജീവന്‍രക്ഷാ ഔഷധങ്ങള്‍ സൗജന്യമായി നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ഈ പ്രചരണം നിര്‍ത്തിയിരിക്കുകയാണ്.
കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യസംരക്ഷണമാണ് മോദി സര്‍ക്കാരിന്റെ അജണ്ട എന്ന പ്രചരണമായിരുന്നു മറ്റൊന്ന്. എന്നാല്‍ ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനമായ റിലയന്‍സില്‍ നിന്ന് രാജ്യത്തിന് ലഭിക്കാനുണ്ടായിരുന്ന 12500 കോടി രൂപ നാല് മാസത്തിനുള്ളില്‍ തിരിച്ചടപ്പിക്കാന്‍ കഴിഞ്ഞത് മോദി സര്‍ക്കാര്‍ ആരുടെ പക്ഷത്താണെന്ന് തെളിയിച്ചിരിക്കുകയാണ്. ഒരുപതിറ്റാണ്ടായി യുപിഎ സര്‍ക്കാര്‍ തൊടാന്‍ തയ്യാറാകാത്ത വിഷയമായിരുന്നു ഇത്.
മോദി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന പ്രചരണത്തിനും കേരളത്തിലെ എഫ്എസിടി നവീകരണത്തിന് 2950 കോടി രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുകയാണ്. കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണശാലയ്ക്ക് നാല് മാസത്തിനകം 3500 കോടി രൂപയാണ് നവീകരണത്തിനനുവദിച്ചത്. ബിജെപി സവര്‍ണ്ണരുടെ പാര്‍ട്ടിയാണെന്നുള്ള സിപിഎമ്മിന്റെ നുണപ്രചരണം തള്ളിക്കളഞ്ഞാണ് കേരളത്തിലെ പിന്നാക്കസമുദായംഗങ്ങളടക്കം കൂട്ടത്തോടെ ബിജെപിയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: