തിരുവനന്തപുരം: കേരള സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ വീരമണികണ്ഠന്റെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം വയലിക്കടയിലുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനെ മുകള്‍ നിലയിലെ ജനല്‍ ചില്ലുകളും കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകളും തകര്‍ന്നു. സെനറ്റ് തെരഞ്ഞെടുപ്പ് തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു.
തനിക്ക് സംരക്ഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രോ വൈസ് ചാന്‍സിലര്‍ വീരമണികണ്ഠന് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കും ഒരു മണിയ്ക്കും ഇടയിലായിരുന്നു ആക്രമണം. സംഭവസമയം വീരമണികണ്ഠന് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും രണ്ടുമക്കളും മാത്രമാണ് ഉണ്ടായിരുന്നത്. രാത്രിയില്‍ എന്തോ ശബ്ദം കേട്ടെങ്കിലും വീട്ടുകാര്‍ പേടിച്ച് പുറത്തിറങ്ങിയില്ല. ഇന്നുരാവിലെ ഏഴുമണിയോടെ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് ആക്രമണം നടന്നതായി മനസിലായത്.
വീട്ടുമുറ്റത്തുനിന്നും അക്രമികള്‍ എറിയാന്‍ ഉപയോഗിച്ച കല്ലുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീടിനുമുന്നില്‍ പാര്‍ക്കുചെയ്തിരുന്ന മാരുതി സെന്‍ കാറാണ് തകര്‍ന്നത്. കേരള സര്‍വകലാശാലയില്‍ കുറച്ചുനാളായി നടന്നുവരുന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണോ ഈ ആക്രമണമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: