ഏലൂര്‍: എടയാര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അനധികൃത വിഷം വമിപ്പിക്കുന്ന പശ നിര്‍മാണ ഫാക്ടറികള്‍ പെരുകുന്നു. ഇത്തരം ഫാക്ടറികള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. പെരുമ്പാവൂരില്‍ അനുമതി നിഷേധിക്കപ്പെട്ട പ്ലൈവുഡ്-പശ-നിര്‍മാണ ഫാക്ടറികളാണ് ഇതില്‍ എട്ടെണ്ണം. ഇവര്‍ക്കൊന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റില്ല. ഫോര്‍മല്‍ ഡി ഹൈഡ് മെലാമിന്‍ റസിന്ഡ് എന്ന വിഷാംശം പുറന്തള്ളുന്ന പശ നിര്‍മാണ ഫാക്ടറികളാണിവ.
പെരുമ്പാവൂരില്‍ നിന്നുവരുന്ന മുതലാളിമാര്‍ എടയാര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ കണ്ടെത്തി ആ വ്യവസായികളില്‍നിന്ന് വാടകക്ക് ഏറ്റെടുക്കുന്നു. അവരെക്കൊണ്ടുതന്നെ ജില്ലാ വ്യവസായ കേന്ദ്രം, കടുങ്ങല്ലൂര്‍ പഞ്ചായത്ത്, ഇലക്ട്രിസിറ്റി ബോര്‍ഡ്, സെയില്‍ടാക്സ്, വാട്ടര്‍ അതോറിറ്റി, പിസിബി ഇവര്‍ക്ക് സ്ഥാപനം പുനരുജ്ജീവിപ്പിച്ചുകൊണ്ട് അപേക്ഷ നല്കി സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുന്നു. ഇങ്ങനെയാണ് ”കാര്‍ട്ടണ്‍ കേസ്” നിര്‍മാണ കമ്പനി ആയി മാറുന്നത്.
സംസ്ഥാന വ്യവസായ വകുപ്പിന്റെ ഒത്താശയോടും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അറിവോടും കടുങ്ങല്ലൂര്‍ പഞ്ചായത്തിന്റെ അനുമതി വാങ്ങിയാണ് ഈ മലിനീകരണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്.
പശ നിര്‍മാണത്തിന്റെ പ്രധാന അസംസ്കൃത വസ്തു യൂറിയയെന്ന വളമാണ്. കര്‍ഷകര്‍ക്ക് സബ്സിഡി ഇനത്തില്‍ നല്കി വരുന്ന യൂറിയ ആണ് ഇവരുടെ അസംസ്കൃത വസ്തു. കഴിഞ്ഞ ദിവസം അത് കൊണ്ടുവന്ന ലോറി നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.
ഇതിനിടയില്‍ ആരോഗ്യ സര്‍വേപ്രകാരം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഏലൂര്‍ എടയാറില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുകയാണ്. ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണിത്. ഇപ്പോള്‍ 84 പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: