ബംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ജാമ്യം ലഭിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജയില്‍ മോചിതയായി. ബംഗളുരുവിലെ ഓള്‍ഡ് വിമാനത്താവളത്തില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ജയലളിത ചെന്നൈയ്ക്ക് തിരിച്ചു. വലിയ സുരക്ഷാ സന്നാഹമാണ് ജയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നത്.
ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ഇന്ന് വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ജയലളിതയെ മോചിപ്പിക്കാന്‍ ബംഗളുരുവിലെ പ്രത്യേക വിചാരണ കോടതി ഉത്തരവിടുകയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും മന്ത്രിമാരും ജയലളിതയെ സ്വീകരിക്കാന്‍ ജയിലില്‍ എത്തിയിരുന്നു.
7500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നത്. ജയയുടെ വാഹനവ്യൂഹം കടന്നു പോകുന്ന ഓരോ പത്ത് മീറ്റര്‍ അകലെയും പോലീസുകാരെ വിന്യസിച്ചിരുന്നു. ജയിലിനു ചുറ്റും ആയിരത്തോളം അധിക പോലീസുകാരെ വിന്യസിച്ചിരുന്നു. തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയിലെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
21 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ജയലളിത മോചിതയായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ജയയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജയലളിത, ശശികല, ഇളവരശി, സുധാകരന് എന്നിവര്‍ക്ക് രണ്ട് ആള് ജാമ്യത്തിന്റേയും ബോണ്ടിന്റേയും അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്.
ജാമ്യം ലഭിച്ചാല്‍ ചികിത്സാര്‍ത്ഥമല്ലാതെ ജയലളിത വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് അഭിഭാഷകനായ ഫാലി എസ് നരിമാന് വാദത്തിനിടെ സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: