ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്ക്കെതിരെയുള്ള വംശീയാധിക്ഷേപങ്ങള്‍ അവസാനിപ്പിക്കാന്‍ ബെസ്ബരുവ സമിതി ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഗുര്‍ഗോണില്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമായി ഹെല്പ്പ്ലൈന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം അതിക്രമങ്ങളെ വിലയിരുത്താനും നടപടി സ്വീകരിക്കാനും ഹെല്പ്പ്ലൈന് ഉപയോഗപ്രദമാകും. ആദ്യം ഗുര്‍ഗോണിലും പിന്നീട് മറ്റ് മെട്രോ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാരതത്തിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന, പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍ താമസിക്കുന്നവരുടെ വ്യത്യസ്തമായ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ശുപാര്‍ശകള്‍ നടപ്പാക്കുന്നത്. അദ്ദേഹം വ്യക്തമാക്കി. നാഗാലാന്റില്‍ നിന്നുള്ള നാല് യുവാക്കളെ കഴിഞ്ഞ ബുധനാഴ്ച നാട്ടുകാര്‍ ആക്രമിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ഗുര്‍ഗോണ്‍ പോലീസ് കമ്മീഷണര്‍ അലോക് മിത്തല്‍, ഡിവിഷണല്‍ കമ്മീഷണര്‍ ഡി.പി.എസ് നഗല്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഗുര്‍ഗോണില്‍ ഒരു മണിക്കൂര്‍ ചര്‍ച്ചയും മന്ത്രി നടത്തി. ഗുര്ഗോണിലുണ്ടായ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും തുല്യ അവകാശങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംഭവം ഉണ്ടായ ഉടന്‍ ഗുര്‍ഗോണിലെ പോലീസ് വകുപ്പ് സ്വീകരിച്ച നടപടികളില്‍ കേന്ദ്രസര്‍ക്കാരിന് സംതൃപ്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: