കാഞ്ഞങ്ങാട്: സുശാന്ത തീരം സുശക്ത രാഷ്ട്രം’എന്ന മുദ്രാവാക്യമുയര്‍ത്തി ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനം 25, 26 തീയതികളില്‍ കാഞ്ഞങ്ങാട് നടക്കും. കേന്ദ്ര റയില്‍വെ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും.
കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സമ്മേളനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 25ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും വൈകുന്നേരം 3:30ന് പ്രകടനവും 5ന്കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്ത് തീരദേശ സമ്മേളനവും നടക്കും. മന്ത്രിഡി.വി.സദാനന്ദ ഗൗഡ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി മുഖ്യഭാഷണം നടത്തും. കെ.ദാമോദരന്‍ ആര്‍ക്കിടെക്ട്, കെ.പ്രദീപ് കുമാര്‍, കെ.രജനീഷ് ബാബു എന്നിവര്‍ സംസാരിക്കും.
26ന് രാവിലെ 9:30ന് മേലാങ്കോട്ട് എസ്.എസ് കലാമന്ദിരത്തില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ രവീശതന്ത്രി കുണ്ടാര്‍, ഭാരതീയ മസ്ദൂര്‍ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി.മുരളീധരന്, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ.വേലായുധന് എന്നിവര്‍ സംബന്ധിക്കും.തുടര്‍ന്നുള്ള കാലാംശങ്ങളില്‍ സീമാ ജാഗരണ്‍ മഞ്ച് അഖില‘ഭാരതീയ സഹസംയോജകന് എ.ഗോപാലകൃഷ്ണന്, ആര്‍എസ്എസ് കേരള പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ കെ.പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.രജനീഷ് ബാബു,സംഘടന സെക്രട്ടറി കെ.പുരുഷോത്തമന്,ട്രഷറര്‍ ഒ.എന്‍.ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
പരമ്പരാഗത മത്സ്യബന്ധന മേഖലയെ തകര്‍ക്കുന്ന വിദേശ കപ്പല്‍ മത്സ്യബന്ധനത്തിനെതിരെയും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മത്സ്യതൊഴിലാളികളോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയും മത്സ്യതൊഴിലാളി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയും വിവിധ പ്രക്ഷോഭ‘പരിപാടികള്‍ക്ക് സമ്മേളനത്തില്‍ രൂപം നല്‍കും.
കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലയായ കാസര്‍കോടിന്റെ തീരദേശത്തിന്റെ സമഗ്രവികസനവും സമ്മേളനത്തിന്റെ പ്രത്യേകതയാണ്. മറ്റു ജില്ലകളില്‍ നാലും അഞ്ചും ഫിഷിംഗ് ഹാര്‍ബറുകള്‍ ഉള്ളപ്പോള്‍ ജില്ലയില്‍ ഒരൊറ്റ ഹാര്‍ബര്‍ പോലും സ്ഥാപിക്കാന്‍ മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.
അതിനാല്‍ സാധ്യമായിടത്ത് ഉടന്‍ തന്നെ ഹാര്‍ബര്‍ പണിയുവാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഈസമ്മേളനം ആവശ്യപ്പെടുന്നു. തീരപ്രദേശങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന കടലാക്രമണം തീരദേശ ജനതയുടെ കഷ്ടപ്പാടുകളെ ഇരട്ടിപ്പിക്കുന്നു. കടലാക്രമണത്തെ തടയാനുള്ള സുസ്ഥിര വികസന നിര്‍ദ്ദേശങ്ങള്‍ സമ്മേളനം മുന്നോട്ട് വയ്ക്കും.
കടലോര ജനത ഇന്നും വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നു. അവരുടെ ഉപരിപഠനത്തിനും വിദ്യാഭ്യാസ ഉന്നതിക്കും വേണ്ടി കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്നും പ്രൊഫഷണല്‍ കോളജുകളില്‍ മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്നും കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ ശാഖ ജില്ലയില്‍ ആരംഭിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ കൂടി സമ്മേളനം ഉന്നയിക്കും. പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് കെ.ദാമോദരന്‍, സുനില്‍ മാഹി, ജില്ലാ സെക്രട്ടറി എന്‍.പി. പവിത്രന്, പ്രചരണ വിഭാഗം കണ്‍വീനര്‍ കെ.സത്യനാഥന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: