ആലപ്പുഴ: സിപിഎം സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള സ്മാരകം തീവച്ച സംഭവത്തില്‍ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ അച്യുതാനന്ദന് മാത്രം. കേന്ദ്ര കമ്മറ്റിയംഗം ഔദ്യോഗിക പക്ഷത്തേക്ക് വീണ്ടും കൂറുമാറി.
മുഹമ്മ കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകത്തിനും പ്രതിമയ്ക്കും തീയിട്ടത് പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് സ്വന്തം സഖാക്കള്‍ തന്നെയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടും പിണറായി വിജയനടക്കമുള്ള ഔദ്യോഗികപക്ഷ നേതാക്കള്‍ തുടരുന്ന മൗനം അണികളില്‍ കടുത്ത ആശയക്കുഴപ്പത്തിനിടയാക്കിയിരിക്കുകയാണ്.
ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഈ വിഷയം പ്രധാന ചര്‍ച്ചയായിട്ടും അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്നാണ് ഔദ്യോഗിക നിലപാട്. പാര്‍ട്ടിക്ക് പങ്കൊന്നുമില്ലെന്ന് പ്രസ്താവനയിറക്കാന്‍പോലും ഇതുവരെ ജില്ലാ കമ്മറ്റി തയ്യാറായിട്ടില്ല. വി.എസ്. അച്യുതാനന്ദന് മാത്രമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തലിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്.
പോലീസ് നീക്കം രാഷ്ട്രീയപ്രേരിതവും സിപിഎമ്മിനെ തകര്ക്കാനുള്ളതാണെന്നുമായിരുന്നു വിഎസിന്റെ പ്രതികരണം. ഇതിനുശേഷം നടന്ന ജില്ലാ സെക്രട്ടറിയേറ്റ് പോലും അച്യുതാനന്ദന്റെ പ്രസ്താവനയെ പിന്തുണച്ചില്ല. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് വിഎസ് പക്ഷക്കാരാണെന്ന് നേരത്തെ തന്നെ പ്രചാരണം ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31നായിരുന്നു തീവെപ്പ്. ഇതിനുശേഷം പോലീസ് നുണപരിശോധനയ്ക്ക് വിധേയനാകണമെന്ന് ആവശ്യപ്പെട്ടവരില്‍ ഒരാള്‍ വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന യുവനേതാവായി. ഇയാളെ പിന്നീട് വിഭാഗീയ പ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കി.
ജില്ലയില്‍ വിഎസ് അനുകൂലികള്‍ക്കൊപ്പം നിന്ന് ഔദ്യോഗിക പക്ഷത്തോട് പോരാടാന്‍ സ്വന്തമായി ഒരു വിഭാഗത്തിന് നേതൃത്വം നല്കിയ കേന്ദ്രകമ്മറ്റിയംഗം അടുത്തിടെ ഔദ്യോഗിക പക്ഷത്തേക്ക് വീണ്ടും ചേക്കേറിയത് സ്വന്തം അനുയായികളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയില്‍ വിഎസിന്റെയും കേന്ദ്ര കമ്മറ്റിയംഗത്തിന്റെയും പേരില്‍ രംഗത്തെത്തിയവരെ പൂര്‍ണമായും വെട്ടിനിരത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.
കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍ ഔദ്യോഗികപക്ഷത്തെ പ്രബല വിഭാഗം തനിക്കെതിരെയുള്ള പ്രധാന ആയുധമാക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കേന്ദ്ര കമ്മറ്റിയംഗത്തിന്റെ മലക്കം മറിച്ചിലെന്നും അനുയായികള്‍ പറയുന്നു. ഇന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ജില്ലയെന്ന നിലയില്‍ സ്മാരകം കത്തിക്കല്‍ പാര്‍ട്ടി നേതൃത്വത്തിന് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: