904. സദാചാരീ: സദാചാരമുള്ളവന്. സത്തായ ആചാരമാണു സദാചാരം. ധര്‍മ്മാചരണത്തിന് ഉപകരിക്കുന്ന ആചാരമെന്നോ സ്വത്തുക്കള്‍ അംഗീകരിക്കുന്ന ആചാരമെന്നോ പറയാം. പ്രപഞ്ചത്തിന്റെ സുസ്ഥിതിക്കു ധര്‍മ്മം നിലനില്‍ക്കണം. പുരാണങ്ങളില്‍ ധര്‍മ്മത്തെ നാലുകാലുകളും നിലത്തൂന്നി നില്ക്കുന്ന വൃഷമായി ആലങ്കാരികമായി കല്പിക്കാറുണ്ട്. അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ വൃഷത്തിന്റെ കാലുകള്‍ ഓരോന്നായി പ്രവര്‍ത്തിക്കാതെയാകും. നാലുകാലും ഇല്ലാതാക്കാന്‍ ഗുരുവായൂരപ്പന് അനുവദിക്കാറില്ല. അതിനുമുന്‍പ് ഭഗവാന് ഇടപെട്ട് നാലുകാലും ഉറപ്പുള്ളതാക്കും. സദാചാരത്തിന് ആധാരം ഭഗവാനാകയാല്‍ സാദാചാരിയായി സ്തുതിക്കുന്നു.
905. ദുരാചാരീ: ദുരാചാരം അനുഷ്ഠിക്കുന്നവന്. ആചാരങ്ങള്‍ സമൂഹത്തില്‍ സ്വയം ഉരുത്തിരിഞ്ഞുണ്ടാകുന്നവയാണ്. കാലഭേദംകൊണ്ടും ദേശഭേദംകൊണ്ടും ആചാരങ്ങള്‍ക്കു മാറ്റം വരും. ഒരു കൂട്ടര്‍ക്കു സദാചാരമായത് മറ്റൊരു കൂട്ടര്‍ക്കു ദുരാചാരാമായിരിക്കും. ഒരുകാലത്തു സദാചാരമായിരുന്നതു മറ്റൊരു കാലത്തു സദാചാരമല്ലാതാകാം. പല അവതാരങ്ങളില്‍ ഭഗവാന് ചെയ്ത കാര്യങ്ങള്‍ പലതും നമുക്കിന്നു ദുരാചാരമായി തോന്നാം. ദുരാചാരമെന്നു നാം കരുതുന്ന പ്രവൃത്തി ഭഗവാന് ചെയ്താല്‍ ഭഗവാന്റെ ആ പ്രവൃത്തിയെ ദുരാചാരമെന്നേ നമുക്ക് പറയാനാകൂ. ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന് ചെയ്ത കാര്യങ്ങളില്‍ പലതും നമ്മുടെ ധര്‍മ്മബോധം അളവുകോലാക്കിയാല്‍ ദുരാചാരമാണെന്നു പറയേണ്ടിവരും. മര്യാദാ പുരുഷനായ ശ്രീരാമന്റെ ചരിത്രത്തിലും അധര്‍മ്മമെന്നു വിശേഷിപ്പിക്കേണ്ട അനേകം സന്ദര്‍ഭങ്ങളുണ്ട്. നമുക്കു ദുരാചാരമെന്നു തോന്നുന്ന പലകാര്യങ്ങളും ചെയ്തവന് എന്നു വ്യാഖ്യാനിക്കാം.
906. ശുഭാശുഭ ഫലപ്രദ: ശുഭവും അശുഭവുമായ കര്‍മ്മഫലങ്ങള്‍ പ്രദാനം ചെയ്യുന്നവന്. ജഗന്നാഥനായ ഭഗവാന് ലോകനന്മയ്ക്കായി ഉണ്ടാക്കിയിട്ടുള്ള ചില സനാതന നിയമങ്ങളുണ്ട്. ചരവും അചരവും ജീവിയും ജഡവുമായി പ്രപഞ്ചത്തില്‍ എന്തെല്ലാമുണ്ടോ അവയെല്ലാം സദാകര്മ്മം ചെയ്തുകൊണ്ടിരിക്കണമെന്നതാണ് അടിസ്ഥാനനിയമം. ആ കര്‍മ്മങ്ങള്‍ക്കെല്ലാം ഫലം അനുഭവിച്ചേ തീരൂ എന്നത് മറ്റൊരു സനാതന നിയമം. തനിക്കും ലോകത്തിനും നന്മ വതുത്തുന്ന കര്‍മ്മങ്ങളെ സത്കര്മ്മങ്ങളെന്നു പറയും. അന്യജീവികള്‍ക്കും വസ്തുക്കള്‍ക്കും ദോഷം വരുത്തുന്ന കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങള്‍. സത്കര്‍മ്മങ്ങളുടെ ഫലം പുണ്യം. ദുഷ്കര്മ്മങ്ങളുടെഫലം പാപം. പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് കര്‍മ്മഫലമായി സുഖവും ശാന്തിയും മരണാനന്തരം സ്വര്‍ഗ്ഗപ്രാപ്തിയും ലഭിക്കും. പുണ്യപരിപാകം കൊണ്ട് ജനന മരണരൂപമായ സംസാരചക്രത്തില്‍നിന്നു മോചനവും ഭഗവാനില്‍ ലഭിക്കുന്ന സായൂജ്യവും ലഭിക്കാം. പാപത്തിന്റേ ഫലം ദുരിതവും ജീവിതാന്ത്യത്തില്‍ നരകവാസവും നീചയോനികളില്‍ പുനര്‍ജ്ജന്മവുമാണ്.
ആ ജന്മങ്ങളില് പുണ്യം ചെയ്യാന്‍ കഴിഞ്ഞാല്‍ അനേകം ജന്മങ്ങള്‍കൊണ്ടു പാപവാസനകള്‍ നശിച്ചു പുണ്യം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞെന്നുവരും.അപ്പോള്‍ കൂടുതല്‍ പുണ്യകര്‍മ്മങ്ങള്‍ തുടര്ന്നുചെയ്യാനും മുക്തി നേടാനും കഴിഞ്ഞെന്നുവരും.
കര്മ്മഫലമായുണ്ടാകുന്ന പുണ്യപാപങ്ങള്‍ വ്യക്തിയോടൊപ്പം എപ്പോഴുമുണ്ടാകും. പാപം വ്യക്തിയെ കൂടുതല്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കും. പുണ്യം വീണ്ടും വീണ്ടും പുണ്യം ചെയ്യാന്‍ പ്രേരിപ്പിക്കും. ഏതിനെയാണു പിന്തുടരുന്നുതെന്നതിനെ ആശ്രയിച്ച് വ്യക്തി പാപിയോ പുണ്യവാനോ ആയിത്തീരും. പാപം മാത്രം ചെയ്യുന്നയാളോ പുണ്യംമാത്രം ചെയ്യുന്നയാളോ ലോകത്തില്ല. ഏതു കൂരിരുട്ടിലും ഒരു മിന്നലിന്റെയോ മിന്നാമിനുങ്ങിന്റെയോ പ്രകാശം തീര്‍ച്ചയായും ഉണ്ടാകും. നട്ടുച്ചയ്ക്കുള്ള സൂര്യന്റെ തീവ്രപ്രകാശത്തില്നിന്നു രക്ഷിക്കുന്ന നിഴലുകള്‍ മരച്ചുവട്ടിലോ കുടയ്ക്കു കീഴിലോ ഉണ്ടാകും. എപ്പോഴെങ്കിലും അറിയാതെ ചെയ്തുപോയ പാപമോ പുണ്യമോ നമ്മുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാക്കിയെന്നുവരാം.
ഏതു ശുഭകര്മ്മത്തിനു എന്തു പുണ്യം പ്രദാനം ചെയ്യണമെന്നും ഏത് അശുഭകര്മ്മത്തിന് എന്തു പാപം കൊടുക്കണമെന്നും തീരുമാനിക്കുന്നത് സര്‍വസാക്ഷിയായ ഗുരുവായൂരപ്പനാണ്. ്.(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: