തേഞ്ഞിപ്പലം(മലപ്പുറം): കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങളുടെ വേലിയേറ്റം. വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരം ഉള്‍പ്പെടയുള്ള പ്രതിഷേധങ്ങളും ഇതിനെ അനുകൂലിച്ചെത്തുന്ന വിവിധ സര്‍വീസ് സംഘടനകളുടെ പ്രകടനങ്ങളുമാണ് ദിവസങ്ങളായി സര്‍വകലാശാല കാമ്പസില്‍ സമരങ്ങളുടെ വേലിയേറ്റം തീര്‍ക്കുന്നത്. ഇന്നലെ പ്രൊചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് സര്‍വകലാശാലയില്‍ എത്തിയതോടെ സമരങ്ങള്‍ക്ക് ശക്തികൂടി.
വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന് നേതാക്കള്‍ ലൈബ്രറി സമുച്ചയത്തിന് മുമ്പിലും, നെറ്റ് വര്‍ക്ക് സംവിധാനത്തിലെ അപര്യാപ്തത ഉയര്‍ത്തിക്കാട്ടി സെര്‍വര്‍ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും അക്കാദമിക് മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് എസ്എഫ്ഐ നേതാക്കള്‍ പരീക്ഷാഭവന് മുമ്പിലും, സെര്‍വര്‍ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യുവിന്റെ നേതൃത്വത്തില്‍ ഭരണകാര്യാലയത്തിന് മുമ്പിലുമാണ് നിരാഹാര സമരം നടത്തുന്നത്. രാപ്പകല്‍ വിത്യാസമില്ലാതെ തുടരുന്ന സമരം കാരണം കാമ്പസിലും പരിസരത്തും പോലീസ് കാവല്‍ തുടരുകയാണ്.
വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാമിനെ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐക്കാര്‍ ഇന്നലെ വിസിയുടെ വീട് ഉപരോധിച്ചു. ചുറ്റുമതില്‍ ചാടിക്കടന്നാണ് വീടിന്റെ വരാന്തയില്‍ എസ്എഫ്ഐക്കാര്‍ ഉപരോധം തീര്‍ത്തത്. പോലീസെത്തി സമരക്കാരെ നീക്കിയ ശേഷമാണ് വിസി ഔദ്യോഗിക ചടങ്ങുകള്‍ക്കായി വീടിന് പുറത്തിറങ്ങിയത്.
നവീകരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഇന്നലെ സര്‍വകലാശാലയില്‍ എത്തിയത്. ഉദ്ഘാടനവേദിയിലേക്ക് പ്രതിഷേധവുമായെത്തിയ എസ്എഫ്ഐക്കാരെ പോലീസ് തടഞ്ഞു. കനത്ത പോലീസ് കാവലിലാണ് ഉദ്ഘാടനം നടത്തിയത്. സമരം നടക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് ബന്ധപ്പെട്ടവരില്‍ നിന്നും അറിവൊന്നും ലഭിച്ചിട്ടില്ലെന്നും അറിയുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നുമായിരുന്നു ഇത് സംബന്ധിച്ച് മന്ത്രിയുടെ മറുപടി.
കെഎസ്യുവിന്റെ നേതൃത്വത്തില്‍ ഭരണ കാര്യാലയത്തിന് മുമ്പില്‍ നടത്തിയ നിരാഹാര സമരം ഇന്നലെ അവസാനിപ്പിച്ചു. സര്‍വര്‍ പ്രശ്നം അടുത്ത ബുധനാഴ്ചയോട് കൂടി പരിഹരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. അതേസമയം സമരം തുടരുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു. ഇന്നലെ സിന്‍ഡിക്കേറ്റ് ഉപസമിതിയുമായി എസ്എഫ്ഐ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഡിഎസ്യുവിന്റെ നേതൃത്വത്തില്‍ ലൈബ്രറി സമുച്ചയത്തിന് മുമ്പില്‍ നടക്കുന്ന സമരവും തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: