തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാനിയമത്തില്‍ പങ്കാളിയാകാന്‍ എഫ്സിഐ സജ്ജമായിക്കഴിഞ്ഞതായി ജനറല്‍ മാനേജര്‍ ജെ. ബൈജു. എഫ്സിഐയുടെ പക്കല്‍ ഇപ്പോള്‍ 2,79,986 മെട്രിക് ടണ്‍ അരിയും 54,016 മെട്രിക് ടണ്‍ ഗോതമ്പും ഉണ്ട്. ഇത് കേരളത്തിലെ മൂന്നുമാസത്തെ പൊതുവിതരണത്തിന് പര്യാപ്തമാണ്.
റെയില്‍വേ ചുമത്തുന്ന ഡെമറേജ്, സീസണ് സര്‍ച്ചാര്‍ജ്, ചരക്കുക്കൂലിവര്ദ്ധന എന്നിവകാരണം തുറമുഖം വഴി ചരക്ക് എത്തിക്കാന്തുടങ്ങിയതോടെ ലാഭകരവും കാര്യക്ഷമവുമായി. അന്ധ്രയിലെ കാക്കിനടയില്‍നിന്ന് കൊച്ചി തുറമുഖം വഴി അരി എത്തിച്ചുതുടങ്ങി. വിഴിഞ്ഞം, കോഴിക്കോട്, അഴീക്കല്‍, എന്നീ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കവും പരിഗണനയിലാണ്.
കേരളത്തില്‍ സംഭരണശേഷിവദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 15,000 മെട്രിക്ടണ്‍ സംഭരണശേഷി മൂന്നു ജില്ലകളിലായി കൂട്ടാന്‍ സാധിച്ചു. കൂടാതെ 5,000 മെട്രിക് ടണ്‍ അങ്ങാടിപ്പുറത്തും 20,000 മെട്രിക് ടണ്‍ പാണക്കാടിനടുത്ത് ഊരകത്തും പുതിയ സംഭരണികള്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ അവിഷ്കരിച്ചുവരുന്നു. ഇതോടെ നാലുമാസത്തേക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഫ്സിഐക്ക് സംഭരിക്കാനാകും.
വിലനിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം. ഇതിലൂടെ ഗോതമ്പ് മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് മൊത്തവ്യപാരികള്ക്കും ധാന്യമില്ലുകള്‍ക്കും ലഭ്യമാക്കാനാകും.
ഉച്ചഭക്ഷണ പദ്ധതിപ്രകാരം മികച്ചഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നത്. 2013-14 ല്‍ 29,110 മെട്രിക്ടണ്‍ ഭക്ഷ്യധാന്യങ്ങളും 2014 സപ്തംബര്‍ വരെ 27,956 മെട്രിക്ടണ്‍ ധാന്യങ്ങളുമാണ് നല്‍കിയത്.
നെല്ല് ശേഖരണം 2013-14 ല്‍ 5.35 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ നാലുമാസക്കാലത്തെ ആവശ്യത്തിനു വേണ്ടിവരുന്ന 5.28 ലക്ഷം മെട്രക് ടണ്‍ സംഭരണശേഷിയാണ് എഫ്സിഐയുടെ കേരളാ റീജിയണിനുള്ളത്.
കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 23 സ്വന്തം ഭരണ കേന്ദ്രങ്ങളും ഒരു സിഡബഌയുസി സംഭരണ കേന്ദ്രവുമാണ് എഫ്സിഐക്കുള്ളത്. വിവിധ കേന്ദ്രങ്ങളിലായി ഒന്‍പതു ജില്ലാ ഓഫീസുകള്‍ മുഖേനയാണ് എഫ്സിഐ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ത്രിതല സംവിധാനത്തിലൂടെ ഏറ്റെടുക്കുന്ന റേഷന്‍ വിഹിതം മൊത്തവിതരണക്കാര്‍ അവരുടെ ഡിപ്പോകളില്‍ എത്തിച്ച് അതത് റേഷന്‍ വ്യാപാരികള്‍ക്ക് വിതരണം ചെയ്യാനായി നല്കുന്നു. കേരളത്തില്‍ പ്രതിമാസം ഏകദേശം 1.20 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ആവശ്യമുണ്ട്. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന് 90,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള സംസരണ ശേഷി മാത്രമേയുള്ളൂ. ഇത് പരിഹരിക്കാന്‍ എഫ്സി ഐക്ക് അധിക സംഭരണ ശേഷിയുള്ള ഡിപ്പോകളില്‍ നിശ്ചിത സംഭരണ ശേഷി സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മേല്‍പ്പറഞ്ഞ സംഭരണ ശേഷി എഫ്സിഐയില്‍നിന്ന് ഏറ്റെടുത്ത് ഉപയോഗിക്കാന്‍ സാധിച്ചാല്‍ ദേശീയ ഭക്ഷ്യസുരക്ഷാനിയമം സംസ്ഥാനത്ത് സുഗമമായി നടപ്പാക്കാന്‍ ഏറെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: