ന്യൂദല്‍ഹി: വിദേശനിര്‍മ്മിത പടക്കങ്ങള്‍ക്ക് രാജ്യത്ത് സമ്പൂര്‍ണ്ണ നിരോധനമുണ്ടെന്നും അവയുടെ വില്‍പ്പന ക്രിമിനല്‍കുറ്റമാണെന്നും കേന്ദ്രവാണിജ്യമന്ത്രാലയം. ചൈനീസ് പടക്കങ്ങളുടെ വില്‍പ്പന രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ദീപാവലി അടുത്ത സമയം കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം ശിവകാശി അടക്കമുള്ള തദ്ദേശീയ പടക്കനിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് പുത്തനുണര്‍വ്വേകും.
ചൈനീസ് പടക്കങ്ങളുടെ വില്‍പ്പനയും അനധികൃത ഇറക്കുമതിയും നിയന്ത്രിച്ചതോടെ 3,000 കോടി രൂപയുടെ ശിവകാശി പടക്കനിര്‍മ്മാണ മേഖലയ്ക്ക് പുത്തനുണര്‍വ്വാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് 300 കോടി രൂപയുടെ ചൈനീസ് പടക്കങ്ങളാണ് രാജ്യത്ത് വിറ്റതെന്നാണ് കണക്ക്.
തമിഴ്നാട് ഫയര്‍വര്‍ക്ക്സ് ആന്റ് അമോര്‍സസ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ ആവശ്യപ്രകാരം വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമനാണ് വിദേശനിര്‍മ്മിത പടക്കങ്ങളുടെ ഇറക്കുമതിയും വില്‍പ്പനയും തടഞ്ഞത്. ചൈനീസ് പടക്കങ്ങളുടെ വില്‍പ്പന ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ജില്ലാ അധികൃതരേയോ വിവരം അറിയിക്കണമെന്ന് കേന്ദ്രവാണിജ്യമന്ത്രാലയം നിര്‍ദ്ദേശം നല്കി.
ചൈനീസ് പടക്കങ്ങള്‍ നേപ്പാള്‍ വഴിയാണ് ഭാരതത്തിലേക്കെത്തുന്നത്. ഇതു പിന്നീട് കൊല്‍ക്കത്ത, മുംബൈ, കണ്ട്ല തുറമുഖങ്ങളിലേക്ക് കപ്പല്‍വഴി എത്തുന്നു. കഴിഞ്ഞമാസം മുംബൈ തുറമുറത്ത് 3.6 കോടിരൂപയുടെ ചൈനീസ് പടക്കങ്ങള്‍ പിടികൂടിയിരുന്നു. ചൈനീസ് കളിപ്പാട്ടങ്ങള്ക്കൊപ്പമാണ് ചൈനീസ് പടക്കങ്ങളുടേയും വില്‍പ്പന നടക്കുന്നത്. രാജ്യത്തു നിരോധിച്ച രാസവസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്നതിനാല്‍ ചൈനീസ് പടക്കങ്ങള്‍ വിലകുറഞ്ഞതും ആകര്‍ഷകവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: