ബംഗളൂരു: 21 ദിവസത്തെ ജയില്‍വാസത്തിനുശേഷം തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മോചിതയായി. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്ന ജയലളിത ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് പുറത്തിറങ്ങിയത്. ഏഴു മണിയോടെ ചെന്നൈയിലെ സ്വന്തം വസതിയിലുമെത്തി.
ആയിരക്കണക്കിന് അനുയായികളാണ് മുന്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ കോടതിക്കു പുറത്തുകാത്തുനിന്നത്. അതിരാവിലെ തന്നെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ജയില്‍ പരിസരത്തെത്തി. അമ്മ, അമ്മ എന്ന മുദ്രാവാക്യത്തോടെയാണ് ജയിലിനു പുറത്തെത്തിയ ജയലളിതയെ പ്രവര്‍ത്തകര്‍ എതിരേറ്റത്. തുടര്‍ന്ന് ബംഗളൂരുവിലെ എച്എഎല് വിമാനത്താവളത്തിലേക്ക്. അവിടെ നിന്നും ചെന്നൈയിലേക്ക്. കാറിന്റെ മുന്‍ സീറ്റിലിരുന്ന ജയലളിത പ്രവര്‍ത്തകരുടെ പിന്തുണയ്ക്ക് പുഞ്ചിരികൊണ്ടാണ് നന്ദി അറിയിച്ചത്. റോഡിനിരുവശത്തും നിന്നിരുന്ന പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്യാനും ജയ മറന്നില്ല. തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, മറ്റ് മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരടങ്ങുന്ന വലിയ സംഘം ജയയെ സ്വീകരിക്കാന്‍ ബംഗളൂരുവില്‍ എത്തിയിരുന്നു.
കനത്ത സുരക്ഷയാണ് ഇന്നലെ ജയില്‍ പരിസരത്ത് ഒരുക്കിയിരുന്നത്. ജയിലില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ വരെയുള്ള വഴികള്‍ ബ്ലോക്ക് ചെയ്തു. വിമാനത്താവളം വരെ ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ജയക്ക് നല്‍കിയത്. ജയില്‍ പരിസരത്തു മാത്രം നൂറു കണക്കിന് പോലീസിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലും സുരക്ഷ മുന്‍നിര്‍ത്തി പോലീസിനെയും സൈന്യത്തെയും വിന്യസിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായിരുന്ന 68 കാരിയായ ജയലളിത സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് ഇന്നലെ മോചിതയായത്. വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഉപാധികളോടെ ജയക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഇന്നലെ വിചാരണ കോടതിയില്‍ ജയലളിതയുടെ അഭിഭാഷകര്‍ ഹാജരാക്കി. ഒപ്പം രണ്ട് കോടി രൂപയുടെ ബോണ്ടും കെട്ടിവെച്ചു. തുടര്‍ന്ന് ജയയെ മോചിപ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിടുകയായിരുന്നു. ജയലളിതയുടെ തോഴി ശശികല, ബന്ധു ഇളവരശി, വളര്ത്തുമകന് സുധാകരന് എന്നിവരും ഇതേ ഉപാധികളോടെയാണ് മോചിതരായത്.
66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ജയലളിതയെ സപ്തംബര്‍ 27 നാണ് നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: