ന്യൂദല്‍ഹി: ഡീസല്‍വില 3.37 രൂപ കുറച്ചു. പുതിയ നിരക്ക് ഇന്നലെ അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു. കേന്ദ്രസര്‍ക്കാര്‍ ഡീസലിന്റെ വിലനിര്‍ണ്ണയം നീക്കിയതാണ് വിലകുറയാന്‍ കാരണം. അഞ്ചുവര്‍ഷത്തിനു ശേഷമാണ് ഡീസല്‍വില കുറയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
വിപണിവിലയ്ക്കനുസരിച്ച് വിലനിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ പെട്രോളിനുള്ളതുപോലെ അന്താരാഷ്ട്രവിപണിയിലെ വിലവ്യതിയാനം ഡീസല്വിലയിലും പ്രതിഫലിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പെട്രോള്‍ വില ഏകദേശം ഏഴുരൂപയോളം കുറച്ചിട്ടുണ്ട്.
പുതിയ പാചകവാതക നയവും കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ നയമനുസരിച്ച് പാചകവാതക വില വര്‍ഷത്തില്‍ രണ്ടു തവണ പുതുക്കി നിശ്ചയിക്കും. പാചകവാതക സബ്സിഡി ബാങ്കുകള്‍ വഴി നല്കുന്ന പദ്ധതി പോരായ്മകള്‍ തീര്‍ത്ത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പ്രകൃതിവാതക വിലനിര്‍ണ്ണയത്തിന് പുതിയ രീതി നടപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
2009 ജനുവരി 29നാണ് രാജ്യത്തെ ഡീസല്‍ വില അവസാനമായി കുറയുന്നത്. അന്നു രണ്ടു രൂപ കുറച്ച് 30.86 രൂപയായ ഡീസല്‍ വില പിന്നീട് അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയിലധികം വര്‍ദ്ധിച്ചു. എല്ലാമാസവും 50 പൈസ വീതം ഡീസല്‍വില വര്‍ദ്ധിപ്പിക്കാനും യുപിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. 2013 ജനുവരി മുതല്‍ 19 തവണയായി 11.81 രൂപയാണ് ഇത്തരത്തില്‍ മാത്രം വര്‍ദ്ധിച്ചത്. പണപ്പെരുപ്പം ഏറ്റവും താഴ്ന്ന അവസ്ഥയിലെത്തിയതും അന്താരാഷ്ട്രവിപണിയില്‍ എണ്ണവില നാലുവര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തിയതും അവസരമാക്കി ഡീസല്‍വില നിയന്ത്രണം നീക്കി ഇന്ധന വില കുറയ്ക്കണമെന്ന് റിസര്‍വ്വ്ബാങ്ക് ഗവര്‍ണ്ണര്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ഡീസല്വിലനിയന്ത്രണം നീക്കിയത്.
2002 ഏപ്രിലിലും വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രണവിധേയമായ സമയം വാജ്പേയി സര്‍ക്കാര്‍ ഇന്ധന വിലനിയന്ത്രണം നീക്കിയിരുന്നു. എന്നാല്‍ പിന്നീട് 2004ല്‍ അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരിലെ പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യരാണ് ഇന്ധനവിലനിയന്ത്രണം പുനസ്ഥാപിച്ചത്.
അന്താരാഷ്ട്രവിപണിയിലെ ഇന്ധനവില വന്‍തോതില്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആഗസ്ത് മുതല്‍ അഞ്ചുതവണയായി ഏഴു രൂപയുടെ കുറവ് പെട്രോളിനുണ്ടായി. ഡീസലിനും ഇതേപോലെ വലിയ കുറവു വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: