കോഴിക്കോട്: ലീ ക്യാപിറ്റല്‍ നിക്ഷേപത്തട്ടിപ്പിനെതിരെയുള്ള അന്വേഷണം വഴിമുട്ടി. കൊല്ലം നിലമേല്‍ സ്വദേശി കെ. എല്‍. സന്തോഷ് കുമാര്‍ മാനേജിംഗ് ഡയറക്ടറായ ലീ ക്യാപിറ്റല്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് സംസ്ഥാന വ്യാപകമായി നൂറുകണക്കിന് നിക്ഷേപകരെ വഞ്ചിച്ചത്. വന്‍ലാഭവിഹിതം നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിയത്.
കോഴിക്കോട് കസബ സ്റ്റേഷനില്‍ 2013 ജൂലൈ 17 ന് എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും കേസന്വേഷണം വഴിമുട്ടിയ നിലയിലാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം 2 കോടി രൂപയാണ് നിക്ഷേപകരില്‍ നിന്നും കമ്പനി തട്ടിയെടുത്തത്. കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ ഒളവണ്ണ സ്വദേശി ഷിഹാബുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപത്തട്ടിപ്പിലെ പ്രതികള്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. തട്ടിപ്പിലെ പ്രധാന പ്രതികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കാണിച്ച് നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം മരവിച്ചതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തട്ടിപ്പിനിരയായവര്‍ ജനസമ്പര്‍ക്ക് പരിപാടിയില്‍ പരാതി നല്‍കിയിരുന്നു. രണ്ട് കോടി രൂപയിലധികം വരുന്ന സാമ്പത്തിക കുറ്റമായതിനാല്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനുള്ള അനുമതിക്കായി ജില്ലാ പോലീസ് മേധാവി മുഖേന പോലീസ് ആസ്ഥാനത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതോടെ കേസന്വേഷണം നിലച്ചമട്ടാണ്.
ഉന്നതങ്ങളിലെ സ്വാധീനവും സമ്മര്‍ദ്ദവുമാണ് അന്വേഷണം വഴിമുട്ടാന്‍ കാരണമെന്നാണ് തട്ടിപ്പിനിരയായവര്‍ പറയുന്നത്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കൊക്കെ പരാതി നല്‍കിയെങ്കിലും കേസന്വേഷണം ഊര്‍ജിതമാക്കാന്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. പ്രധാനപ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വീടുകള്‍ റെയ്ഡുചെയ്തതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോയ ഉദ്യോഗസ്ഥനെ പെട്ടെന്ന് സ്ഥലംമാറ്റിയതും ഉന്നതങ്ങളിലെ സമ്മര്‍ദ്ദം കാരണമാണെന്ന് പരാതിക്കാര്‍ പറയുന്നു.
ഒന്നാം പ്രതി സന്തോഷ് കുമാറിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് മാത്രമാണ് ഏക നടപടി ഉണ്ടായത്. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി 32 അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് 300 കോടി രൂപയാണ് ലീ ക്യാപിറ്റല്‍ കമ്പനി മുഖേന തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ട പലരും പരാതികളുമായി രംഗത്തുവന്നിട്ടുമില്ല. കേസന്വേഷണം വഴിമുട്ടിയതോടെ പരാതി നല്കിയവരും പലതട്ടിലായി. അന്വേഷണം ശക്തിപ്പെടുത്താനുള്ളസംഘടിതശക്തിയില്ലാത്ത പരാതിക്കാര്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: