ന്യൂദല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. 90 അംഗ ഹരിയാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 13 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യം പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് 50 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രിയങ്കാ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ തന്നെ പ്രിയങ്കാ ഗാന്ധി നേതൃനിരയിലേക്ക് വരണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ നേതൃത്വത്തിലേക്ക് ഇല്ലെന്ന് പ്രിയങ്ക തന്നെ വ്യക്തമാക്കിയതോടെ ആവശ്യം കെട്ടടങ്ങി.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്ന് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായപ്പെട്ടിരുന്നു. പത്ത് വര്‍ഷം ഭരണത്തില്‍ ഇരുന്ന ഹരിയാനയിലും എന്‍സിപിയുമായി സഖ്യം പിരിഞ്ഞ മഹാരാഷ്ട്രയിലും കനത്ത തിരിച്ചടി നേരിട്ടതോടെ പ്രിയങ്ക നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: