തിരുവനന്തപുരം: യുവ മാധ്യമ പ്രവര്ത്തകന് രാഹുല്‍ വിജയ് (29) അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍െറ വെബ് എഡിഷനില്‍ സോഷ്യല്‍ മീഡിയ വിഭാഗം കോ-ഓര്‍ഡിനേറ്ററായിരുന്ന രാഹുല്‍, വയനാട് സ്വദേശിയാണ്. സുല്‍ത്താന്‍ ബത്തേരി കുപ്പാടിയില്‍ വിജയനാണ് അച്ഛന്. അമ്മ: വനജ.
ഓണ്‍ലൈനില്‍ മലയാളം ഉപയോഗിക്കാനുള്ള ശ്രമങ്ങളില്‍ മുന്‍പന്തിയില്‍ നിന്നയാളായിരുന്നു രാഹുല്‍. കേരളകൗമുദിയിലായിരിക്കെ മലയാളത്തില്‍ ആദ്യമായി പത്രപ്രസിദ്ധീകരണത്തിന് യൂണികോഡ് ഉപയോഗിച്ചത് രാഹുലിന്‍െറ നേതൃത്വത്തിലായിരുന്നു. ഈ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് കേരളകൗമുദി പത്രം പ്രസിദ്ധീകരിക്കുന്നത്. മലയാളത്തില്‍ ഇന്നുള്ള പല മൊബൈല്‍ ആപ്ളികേഷനുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് രാഹുലാണ്. ലിപി രൂപകല്പന, ഭാഷാ സാങ്കേതികത എന്നീ രംഗങ്ങളില്‍ സജീവമായിരുന്നു.
യൂട്യൂബ് സര്‍ട്ടിഫൈഡ് പ്രൊഫഷനലാണ് രാഹുല്‍. വളരെ ചുരുക്കം പേര്‍ക്കാണ് കേരളത്തില്‍ യൂട്യൂബിന്റെ ഈ അംഗീകാരം ലഭിച്ചത്. രണ്ട് മാസം മുമ്പാണ് രാഹുലിനെ ഈ നേട്ടം തേടിയെത്തിയത്.
2008ല്‍ കേരള പ്രസ് അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ളോമ നേടിയ രാഹുല്‍, കേരള കൗമുദിയിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. പത്രത്തിന്‍െറ വയനാട് ബ്യൂറോ ചീഫ് സ്ഥാനം വഹിച്ച രാഹുല്‍ മുന്‍ മന്ത്രി വി. സുരേന്ദ്രന് പിള്ളയുടെ പേഴ്സണല്‍ സ്റ്റാഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: