മഹാരാഷ്ട്രയും ഹരിയാനയും. ചരിത്രപ്രാധാന്യമേറിയ രണ്ടു സംസ്ഥാനങ്ങളിലും ബിജെപി ഭരണമുറപ്പിച്ചു. ഛത്രപതി ശിവജിയുടെ തട്ടകമായ മഹാരാഷ്ട്ര ഭാരതത്തിന്റെ വ്യാവസായിക-സാമ്പത്തിക തലസ്ഥാനമാണ്.
ഭാരതമെന്ന പേരിനു കാരണമായ ഭരതവംശത്തിന്റെ ആസ്ഥാനമാണ് ഹരിയാന. പാണ്ഡവ-കൗരവ യുദ്ധത്തിന് വേദിയായ കുരുക്ഷേത്രയും ഹരിയാനയിലാണ്. തനിച്ച് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മുന്നേറി. ബിജെപി നേടിയ സീറ്റിന്റെ പകുതിപോലുമെത്തിയില്ല രണ്ടാമതെത്തിയ കക്ഷിക്ക്. ഭരണം നയിച്ച കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അഴിമതി കലയുംകൗശലവുമാക്കിയ കോണ്‍ഗ്രസ്സിനും എന്‍സിപിക്കും കനത്ത പ്രഹരം ഏല്പിച്ചുകൊണ്ടാണ് 10 വര്‍ഷത്തെ ഭരണത്തില്‍ നിന്ന് ഇക്കൂട്ടരെ പുറത്തെറിഞ്ഞത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ ശിവസേനയുമായി ബിജെപി സഖ്യത്തിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം മത്സരിച്ചു ജയിച്ചു. കേന്ദ്രമന്ത്രിസഭയില്‍ ശിവസേനാ അംഗവുമുണ്ട്. 30 വര്‍ഷമായി മഹാരാഷ്ട്രയില്‍ ബിജെപി,ശിവസേനയുടെ ജൂനിയര്‍ പാര്ട്ടണറെപോലെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ശിവസേന പിളര്‍ന്നിട്ടും തളര്‍ന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് അവര്‍ക്കു വേണമെന്ന വാശിയാണ് സഖ്യം പിരിയാന്‍ വഴിവച്ചത്.
8.25 കോടി വോട്ടര്‍മാരില്‍ 64 ശതമാനംപേര്‍ വോട്ടു ചെയ്തു. 2009ല്‍ 46 സീറ്റുണ്ടായ ബിജെപി ഒന്നാം സ്ഥാനത്തെത്തി ചരിത്രം രചിച്ചു. 82 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ്സിന്റെ സീറ്റ് പകുതിയായി. കോണ്‍ഗ്രസ്സിന്റെ രൂപീകരണ സമ്മേളനം നടന്ന മുംബൈ എന്നും അവരുടെ കറവപ്പശുവായിരുന്നു. എവിടെ തോറ്റാലും മഹാരാഷ്ട്ര എന്നും അവരെ തുണച്ചിരുന്നു. ഇപ്പോഴിതാ പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്ത അവസ്ഥയിലേക്കായി പതനം. സായിപ്പുണ്ടാക്കിയ കോണ്‍ഗ്രസ്സിന്റെ കഥകഴിക്കാന്‍ ഒരു മദാമ്മയ്ക്ക് തന്നെ നിയോഗമുണ്ടായിരിക്കുന്നു.
മഹാരാഷ്ട്രയിലേതിനേക്കാള്‍ കഷ്ടതയാണ് ഹരിയാന കോണ്‍ഗ്രസ്സിന് നല്‍കിയത്. പത്തുവര്‍ഷം മുഖ്യമന്ത്രിയായ ഹുഡ ജയിച്ചെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിപ്പിടം കിട്ടില്ല. കള്ളന് കഞ്ഞിവച്ചവനെപോലെ പെരുമാറിയതിനാണ് ഹുഡക്ക് പ്രഹരമേല്‍ക്കേണ്ടിവന്നത്. സോണിയയുടെ പുത്രി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്തയാളാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി. സ്വന്തം മകനെ മുന്നില്‍ നിര്‍ത്തി പിന്തുടര്ച്ചാവകാശിയാക്കാനുള്ള നീക്കവും ഹുഡയ്ക്ക് വിനയായി.
1966ല്‍ രൂപംകൊണ്ട ഹരിയാനയില്‍ കുടുംബവാഴ്ച തുടര്‍ക്കഥയായിരുന്നു. ബന്‍സിലാല്‍, ദേവിലാല്‍, ഭജന്‍ലാല്‍ തുടങ്ങിയ ജാട്ട് നേതാക്കളുടെ കയ്യില്‍ മാറിമാറി ഭരണം കയറിയിറങ്ങി. അഴിമതിയും പകല്ക്കൊള്ളയുമവിടെ നിരന്തരം നടമാടി. രണ്ടാംകക്ഷിയുടെ നേതാവായ ഓംപ്രകാശ് ചൗട്ടാല അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും അഴിമതി ആരോപണങ്ങളാല്‍ സമ്പന്നരാണ്.
ഹരിയാനാ രാഷ്ട്രീയത്തില്‍ ഒരിക്കലും ബിജെപി രണ്ടാംസ്ഥാനത്തു പോലും എത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ സീറ്റ് നേരത്തെ നേടിയത് 1987ലാണ്. 16 സീററിലായിരുന്നു അന്ന് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. അതിന്റെ പത്തിരട്ടിയിലധികം സീറ്റ് നേടിയാണ് ബിജെപി ഭരണത്തിലെത്തുന്നത്.
തോല്‍വിയെക്കുറിച്ച് കോണ്‍ഗ്രസ്സും അവരുടെ സ്വാഭാവിക ചങ്ങാതിമാരായ മാധ്യമങ്ങളും നിരത്തുന്ന വാദങ്ങളാണ് വിചിത്രം. ബിജെപിക്ക് ഉണ്ടായ നേട്ടം നരേന്ദ്രമോദി തരംഗമല്ലെന്ന് അവര്‍ ആശ്വസിക്കുന്നു. പകരം കോണ്‍ഗ്രസ് ഭരണത്തിനുള്ള വിരുദ്ധ വികാരമാണെന്നും ന്യായം. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. തോല്‍വിയുടെ ഉത്തരവാദിത്തം അവര്‍ക്കാണെന്നും സോണിയയ്ക്കും മകന് രാഹുലിനും തോല്‍വിയില്‍ പങ്കില്ലെന്നുമാണ് വാദം. കോണ്‍ഗ്രസ് ജയിച്ചാല്‍ സോണിയയുടെ മികവ്; തോറ്റാല്‍ മുഖ്യമന്ത്രിമാരായിരുന്നവര്ക്കും. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കുമെന്നാണ് പറയാറ്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ ഏത് ഗണത്തില്‍പ്പെടുത്തും? ഏറ്റവും ഒടുവില്‍ വന്ന തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ്സിന് കയ്പേറിയ ദീപാവലിയാണ് നല്‍കിയത്. ബിജെപിക്കാണെങ്കില്‍ ഇരട്ടിമധുരവും.
ഒരു വര്‍ഷത്തിനിടയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പുകളെല്ലാം കോണ്‍ഗ്രസ്സിന്റെ പതനം ഉറപ്പുവരുത്താനുള്ളതായിരുന്നു. പരിതാപകരമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ പതനം. കരിമ്പനയില്‍ നിന്ന് വീണവനെപ്പോലെയായി കോണ്‍ഗ്രസ്. കയ്യുംകാലും ഉടലും പലവഴിക്കായി. തലയാണെങ്കിലോ കാണാനേയില്ല. എന്നിട്ടും കുഴപ്പമില്ലെന്ന് ആശ്വസിക്കുന്നവരെ എന്ത് പേരു പറഞ്ഞാണ് വിളിക്കേണ്ടത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: