ശക്തമായ എതിരാളിയില്ലെന്ന് വ്യക്തമായി ബോദ്ധ്യപ്പെടുത്തിക്കൊണ്ട് ബിജെപി ജൈത്രയാത്ര തുടരുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി നാട്ടി ബിജെപി അത് തെളിയിച്ചിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന സംസ്ഥാനങ്ങളില്‍ ആധിപത്യമുറപ്പിച്ചത് ബിജെപിയായിരുന്നു. ആ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത് സെമിഫൈനലെന്നാണ്. ഫൈനല്‍ മത്സരമെന്ന് കണക്കാക്കിയ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപി ചരിത്രവിജയമാണ് നേടിയത്. അഞ്ചുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ 30 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു ദേശീയകക്ഷി തനിച്ച് ഭൂരിപക്ഷം നേടുകയായിരുന്നു. കേന്ദ്രഭരണം കയ്യാളിയിരുന്ന കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. 44 സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസ്സിന് പ്രതിപക്ഷനേതൃസ്ഥാനംപോലും ലഭിക്കാനുള്ള സാഹചര്യമുണ്ടായില്ല. 14 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി. ഏഴു കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആറിലും കോണ്‍ഗ്രസ് തോറ്റ് തുന്നംപാടി. ഇപ്പോഴിതാ രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമെന്ന് പരക്കെ അറിയപ്പെടുന്ന മുംബൈ സ്ഥിതിചെയ്യുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സിന്റെ ഭരണം പോയി. അതു മാത്രമല്ല ആ കക്ഷി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് എന്‍സിപി കൂട്ടുകക്ഷിഭരണം ഒരു ദശാബ്ദത്തിലധികമായി മഹാരാഷ്ട്രയുടെ ഭരണത്തിലായിരുന്നു. കേന്ദ്രകൃഷിവകുപ്പ് കൈകാര്യം ചെയ്ത ശരത് പവാറിന്റെ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ തുടര്‍കഥയായി. കര്‍ഷകരെ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാനായില്ല. അഴിമതിയും കെടുകാര്യസ്ഥതയുമാണ് തങ്ങളുടെ കൈമുതലെന്ന് തെളിയിച്ചവര്‍ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് ഇരുകക്ഷികള്‍ക്കും അവിടെ ലഭിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ മറ്റ് കക്ഷികളെ അപേക്ഷിച്ച് ബിജെപി ബഹുദൂരം മുന്നിലാണ്. തൊട്ടടുത്ത് ശിവസേന നേടിയ സീറ്റിന്റെ ഇരട്ടിയിലധികം ബിജെപിക്ക് നേടാന്‍ കഴിഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ ബിജെപിക്ക് രണ്ടാംകക്ഷിപോലും ആകാന്‍ സാധിച്ചിരുന്നില്ല. ശിവസേനാ സഖ്യത്തിലെ ജൂനിയര്‍ പാര്‍ട്ണര്‍ എന്ന സ്ഥാനമാണ് ബിജെപിക്കുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് സഖ്യം പിരിഞ്ഞ് എല്ലാ കക്ഷികള്‍ക്കും തനിച്ച് മത്സരിക്കാന്‍ അവസരം ഒരുക്കിയ ബിജെപി ഒന്നാം കക്ഷിയായി. എന്നാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്ന വസ്തുതയുണ്ട്. ഏതായാലും ചരിത്രത്തിലാദ്യമായി മഹാരാഷ്ട്രയില്‍ ആദ്യമായി ബിജെപി നയിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകുമെന്നുറപ്പായി. ശിവസേനയുമായി വേര്‍പിരിഞ്ഞെങ്കിലും മത്സരസമയങ്ങളില്‍ സമചിത്തത കൈവിടാതെയാണ് പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്. സ്വാഭാവിക സഖ്യകക്ഷി എന്ന സങ്കല്പത്തിന് കാര്യമായ ഉലച്ചില്‍ സംഭവിക്കാത്ത സാഹചര്യത്തില്‍ ബിജെപിയെ തുണയ്ക്കാന്‍ ശിവസേന നിര്‍ബന്ധിതമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രത്തില്‍ സഖ്യം തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. കേന്ദ്രമന്ത്രിസഭയില്‍ ശിവസേനാ നേതാവ് തുടരുകയുമാണ്. കൂടാതെ എന്‍സിപി ബിജെപിക്ക് നിരുപാധികം പുറത്തുനിന്നുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ബിജെപി ആവശ്യപ്പെടാതെയാണ് എന്‍സിപി പിന്തുണ വാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നത്. പുതിയ സര്‍ക്കാരിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രം ഒളിപ്പിച്ചിട്ടുണ്ടാവാം.
ഹരിയാനയിലെ വിജയമാണ് ബിജെപിക്ക് ഇരട്ടിമധുരം നല്‍കുന്നത്. സംസ്ഥാനം രൂപംകൊണ്ട് 48 വര്‍ഷത്തിനിടയില്‍ ബിജെപി പരിഗണിക്കപ്പെടേണ്ട ഒരു പ്രതിപക്ഷ പാര്‍ട്ടിപോലും ആയിരുന്നില്ല. ബിജെപി ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് 1987 ല്‍ 16 സീറ്റായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് വെറും 4 സീറ്റും. കുടുംബ വാഴ്ചയും ജാതിരാഷ്ട്രീയവുമായിരുന്നു ഹരിയാനയില്‍ മേല്‍ക്കൈ നേടിയിരുന്നത്. ബന്‍സിലാല്‍, ദേവിലാല്‍, ഭജന്‍ലാല്‍ എന്നീ ജാട്ടുലാല്മാരുടെ കുടുംബവാഴ്ചയും വഴിവിട്ട പ്രവര്‍ത്തനങ്ങളും കണ്ടുമടുത്ത ജനതയാണ് കോണ്‍ഗ്രസ്സിനും ചൗട്ടാലയുടെ പാര്‍ട്ടിയായ ഐഎന്‍എല്‍ഡിക്കും കനത്ത പ്രഹരം ഏല്പിച്ചത്. പുറത്തുപോകുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹൂഡ 10 വര്‍ഷമായി അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ജനങ്ങളുടെ രോഷം ക്ഷണിച്ചുവരുത്തുകയായിരുന്നു. കോണ്‍ഗ്രസ് ഇവിടെ വെറും 14 സീറ്റ് നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. രണ്ടാംസ്ഥാനം നേടിയ ഐഎന്‍എല്‍ഡി നേതാവ് ഓം പ്രകാശ് ചൗട്ടാല ഫലപ്രഖ്യാപനം അറിയുന്നത് ജയിലില്‍ കിടന്നാണ്. അഴിമതികേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ചൗട്ടാല അസുഖം പറഞ്ഞ് ജാമ്യം നേടിയിരുന്നു. ജാമ്യത്തിലിരിക്കെയാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയത്. തുടര്‍ന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു. തനിച്ച് ഭൂരിപക്ഷ നേടിയ ബിജെപി ‘കുരുക്ഷേത്ര’ ഉള്‍പ്പെടുന്ന ഹരിയാന പിടിച്ചതോടെ വലിയൊരു യുദ്ധംകൂടി വിജയിച്ച് തരംഗം നിലനിര്‍ത്തിയിരിക്കുന്നു. നരേന്ദ്രമോദി വാക്ക് പാലിക്കുന്നില്ലെന്നും ഭരണമികവില്ലെന്നുമൊക്കെ പാടി നടക്കുന്ന കോണ്‍ഗ്രസ്സിനും ചില മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ നല്കിയ ചുട്ട മറുപടിയാണ് ഇരുസംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു ഫലമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: