ന്യൂദല്‍ഹി: ഹരിയാന എന്ന വാക്കിന്റെ അര്‍ത്ഥം വിഷ്ണുവിന്റെ നാട് എന്നാണത്രേ. എന്നാല്‍ താമരവിരിയാന്‍ അല്‍പ്പം വൈകിപ്പോയ സംസ്ഥാനമാണ് ഹരിയാന. നാലില്‍ നിന്നും 48ലേക്ക് ബിജെപി എത്തുമ്പോള്‍ രൂപീകൃതമായി അമ്പതാണ്ടിലേക്ക് അടുക്കുകയാണ് ഹരിയാന. ജാതിരാഷ്ട്രീയത്തിന് വിധേയമായി വിധിയെഴുതി ശീലിച്ച ഹരിയാനക്കാര്‍ ദേശീയതയ്ക്കനുകൂലമായി ചിന്തിച്ചു തുടങ്ങിയതും തെരഞ്ഞെടുപ്പ് ഫലത്തിന്റെ സവിശേഷതയായി.
90 നിയമസഭാ മണ്ഡലങ്ങളുള്ള ഹരിയാനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 11 തെരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുത്തത്. ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത റാലികള്‍ സംസ്ഥാനം ബിജെപിക്കനുകൂലമായി വിധിയെഴുതുമെന്ന് മുമ്പേ വ്യക്തമാക്കി. പത്തുവര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ ഹരിയാനയുടെ വികസന പദ്ധതികള്‍ക്ക് പുതുവേഗം പകരുമെന്നാണ് സംസ്ഥാനത്തെ വന്‍കിട ബിസിനസുകാരും കര്‍ഷകരുമെല്ലാം പ്രതീക്ഷിക്കുന്നത്.
ഹരിയാനയുടെ വികസനം സാധ്യമാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിയുമെന്ന് തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്രസിങ് ഹൂഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റോട്ടകിലെ ഗാര്‍ഹി സംപ്ല മണ്ഡലത്തില്‍ ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥി സതീഷ് കുമാര്‍ നന്ദലിനെ 47,185 വോട്ടുകള്‍ക്ക് ഭൂപേന്ദ്രസിങ് ഹൂഡ പരാജയപ്പെടുത്തി. കുല്‍ദീപ് ബിഷ്ണോയുടെ ഹരിയാന ജനഹിത് കോണ്‍ഗ്രസ്, മുന്‍കേന്ദ്രമന്ത്രി വിനോദ് ശര്‍മ്മയുടെ ജന്‍ ചേതനാ പാര്‍ട്ടി, ബിഎസ്പി, ഹരിയാന ലോക്ഹിത് പാര്‍ട്ടി, സിപിഎം ഉള്‍പ്പെട്ട ഇടതുപാര്‍ട്ടികള്‍ എന്നിവരെല്ലാം ഹരിയാനയിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നും അപ്രത്യക്ഷമായി.
കര്‍ഷകമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ ഓംപ്രകാശ് ധന്‍കര്‍ റോട്ടകിലെ ബാദ്ലിയില് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹോദരി വന്ദനാ ശര്‍മ്മ സഫിദോണില് പരാജയപ്പെട്ടു. ബിജെപി നേതാക്കളായ മനോഹര്‍ലാല്‍ കട്ടാര്‍(കര്‍ണാല്‍), ലതികാ ശര്‍മ്മ(കല്‍ക്ക), ക്യാപ്റ്റന്‍ അഭിമന്യൂ, ഐഎന്എള്ഡി സംസ്ഥാന അദ്ധ്യക്ഷന്‍ അശോക് അറോറയെ പരാജയപ്പെടുത്തി തനേസര്‍ മണ്ഡലത്തില്‍ സുഭാഷ് സുധ എന്നിവര്‍ വിജയിച്ചു.
ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അഭയ് സിങ് ചൗട്ടാല, അജയ്സിങ് ചൗട്ടാലയുടെ ഭാര്യ നൈനസിങ് ചൗട്ടാല, കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് രണ്‍ദീപ്സിങ് സര്‍ജേവാല എന്നിവരും വിജയിച്ചവരില്‍ ഉള്‍പ്പെടും. വ്യവസായി നവീന്‍ ജിന്‍ഡാലിന്റെ മാതാവും ഹരിയാന മന്ത്രിയുമായിരുന്ന സാവിത്രി ജിന്‍ഡാല്‍ പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: