ഗുവഹാത്തി: ഐഎസ്എല്ലിന്റെ സൂപ്പര്‍ സണ്‍ഡേയിലെ രണ്ടാം അങ്കത്തില്‍ എഫ്സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഓരോ ഗോള്‍ വീതമടിച്ച് പോയിന്റ് പങ്കിട്ടു.
ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. 17-ാം മിനിറ്റില്‍ ഗ്രിഗറി അമോലിന് ഗോവന്‍ കൂട്ടത്തിന് മേല്ക്കൈയൊരുക്കിയെങ്കിലും കോക്കെ (36) വടുക്കുകിഴക്കന്‍ സാന്നിധ്യങ്ങളുടെ സമനില ഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയില്‍ ഏറെ സാധ്യതകള്‍ തുറന്നെടുത്തെങ്കിലും അവസാന സ്പര്‍ശം നല്കാന് സാധിക്കാത്തത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തിരിച്ചടിയായി.
സ്വന്തംകളത്തില് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തന്നെയായിരുന്നു ആദ്യ അവസരം സൃഷ്ടിച്ചത്. ആറാം മിനിറ്റില്‍ ജോണ്‍ കാപ്ഡെവില്ലയുടെ ഫ്രീ കിക്ക് പാളിപ്പോയി.
പത്തു മിനിറ്റുകള്‍ക്കുശേഷം ഗോവയുടെ ഗോള്‍. ഫ്രഞ്ച് സൂപ്പര്‍ താരം റോബര്‍ട്ട് പിയറസിനെ ഐസക് ഫൗള്‍ ചെയ്തു. റഫറി ഫ്രീ കിക്ക് വിധിച്ചു. അര്നോലിന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടിവീണു. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് അര്നോലിന് തന്നെ രണ്ടാം ശ്രമം ഫലവത്താക്കി (1-0).
36-ാം മിനിറ്റില്‍ അല്‍പ്പം വിവാദത്തിന്റെ അകമ്പടിയോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില നേടി. റോബിന് ഗുരുങ്ങുമായി പന്തിനു മലിട്ട ഗോവന്‍ താരം ദേബബ്രത റോയി എതിരാളിയെ ചെറുതായൊന്നു മുട്ടി. റഫറി സ്പോട്ട് കിക്ക് വിധിച്ചു. കോക്കെ അതു പാഴാക്കിയില്ല (1-1).
കോക്കെയും ഡോങ് ഹ്യൂനും ഒത്തിണക്കം കാട്ടിയപ്പോള്‍ ആതിഥേയര്‍ രണ്ടാം പകുതിക്ക് ശുഭാരംഭം കുറിച്ചു. തുടര്‍ന്നും മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച നോര്‍ത്ത് ഈസ്റ്റ് പട ഗോവയ്ക്കുമേല്‍ നല്ല ആധിപത്യം നേടിയെടുത്തു. പക്ഷേ, അതു ഗോളുകളാക്കി മാറ്റാന്‍ അവര്‍ക്കായില്ല. മൂന്നു കളികളില്‍ നിന്ന് നാലു പോയിന്റ് സമ്പാദിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇപ്പോള്‍ ടേബിളില്‍ രണ്ടാമതുണ്ട്. രണ്ടു കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള എഫ്സി ഗോവ ആറാം സ്ഥാനത്തു നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: