ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആദ്യ ജയം ലക്ഷ്യമിട്ട് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു. ആദ്യമത്സരത്തില്‍ ഗോവ എഫ്സിയെ പരാജയപ്പെടുത്തിയ ചെന്നൈയിന് എഫ്സിയാണ് ഇന്നത്തെ എവേ പോരാട്ടത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രാത്രി ഏഴിന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം.
ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയോടാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ഈ മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചിട്ടും ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും എതിര് വല കുലുക്കാന്‍ കഴിയാതിരുന്നതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്ന സൂപ്പര്‍താരം മൈക്കല്‍ ചോപ്ര അടക്കമുള്ളവര്‍ക്ക് ലക്ഷ്യം പിഴച്ചതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. അതിനുശേഷം ബ്ലാസ്റ്റേഴ്സ് കഠിന പരിശീലത്തിലായിരുന്നു.
മാര്‍ക്വീ താരവും മാനേജരും മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പറുമായ ഡേവിഡ് ജെയിംസാണ് ടീമിലെ മുഖ്യ ആകര്‍ഷണം. ന്യൂകാസിലിന്റെ മുന്‍ സ്ട്രൈക്കര്‍ മൈക്കല്‍ ചോപ്ര, കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം, നൈജീരിയയുടെ പെന്‍ ഓര്‍ജി, ഓസ്ട്രേലിയന്‍താരം ആന്‍ഡ്രൂ ബാരിസിച്ച്, സ്കോട്ട്ലന്റ് താരം സ്റ്റീഫന്‍ പിയേഴ്സണ്‍, ഇന്ത്യന്‍ താരം സി.എസ്. സബീത്ത്, മഹ്താബ് ഹൊസൈന്‍, എന്നിവരായിരിക്കും ഇന്നും മധ്യനിരയിലും മുന്നേറ്റനിരയിലുമായി അണിനിരക്കുക.
പ്രതിരോധം കാക്കാന്‍ ഫ്രഞ്ച് താരം സെഡ്രിക് ഹെന്ഗ്ബാര്ട്ട്, സ്കോട്ട്ലന്റ് താരം ജാമി മക്അലിസ്റ്റര്‍, ഇന്ത്യന്‍ താരങ്ങളായ നിര്‍മ്മല്‍ ഛേത്രി, ഗുര്‍വിന്ദര്‍ സിംഗ്, അവിനാബോ ബാഗ് തുടങ്ങിയവരും ഗോള്വലം കാക്കാന്‍ സാക്ഷാല്‍ ഡേവിഡ് ജെയിംസും ഇറങ്ങുന്നതോടെ ചെന്നൈയിന് എഫ്സിക്ക് അല്പം ബുദ്ധിമുട്ടേണ്ടിവരുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ സ്വന്തം മൈതാനത്ത് കളിക്കുന്നതിനാല്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് ചെന്നൈയിന് ടീമിനായിരിക്കും ലഭിക്കുക.
അതേസമയം ഗോവന്‍ എഫ്സിയെ അവരുടെ മണ്ണില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെയും ബോളിവുഡ് താരം അഭിഷേക് ബച്ചന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയിന് എഫ്സി ഇന്ന് കളത്തലിറങ്ങുന്നത്. ബ്രസീലിയന്‍ താരവും ഗോളടിയന്ത്രവുമായ എലാനോയാണ് ടീമിലെ സൂപ്പര്‍താരം. ക്യാപ്റ്റന്‍ സ്വീഡന്റെ ബോജാന്‍ ഡോര്‍ഡിക്ക്, ബ്രസീലിയന്‍ താരം ബ്രൂണോ പെലിസ്സാരി, മലയാളിതാരം ഡെന്‍സണ്‍ ദേവദാസ് എന്നിവര്‍ മധ്യനിരയിലും സ്ട്രൈക്കറായി എലാനോക്കൊപ്പം ടൂര്‍ണമെന്റില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയുള്ള ബല്‍വന്ത് സിംഗും കളത്തിലിറങ്ങും. പ്രതിരോധത്തില്‍ കോട്ടകെട്ടാന്‍ ഫ്രഞ്ച് താരങ്ങളായ ബര്‍നാഡ് മെന്‍ഡി, മൈക്കല്‍ സില്‍വസ്റ്റര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ ധനചന്ദ്രസിംഗും, ഗുര്‍മാംഗി സിംഗും അണിനിരക്കുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ മൈക്കല്‍ ചോപ്രയും സംഘവും വിയര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: