തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ ലാന്‍ഡ് അക്വിസേഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് ലോകായുക്തയുടെ അറസ്റ്റ് വാറണ്ട്. കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ പാറ്റൂരിലെ ഭൂമിയുടെ രേഖകളുമായി ഡെപ്യൂട്ടി കളക്ടര്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് ഡെപ്യൂട്ടി കളക്ടര്‍ക്ക് നേരെ ലോകായുക്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
പ്രദേശത്തെ പഴയ പൈപ്പ് ലൈന്‍ സ്കെച്ച് കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ലോകായുക്ത ഇന്നു വൈകീട്ട് അഞ്ചുമണിക്കകം ബന്ധപ്പെട്ട രേഖകളുമായി ലാന്‍ഡ് അക്വിസേഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശവും നല്കി. മാത്രമല്ല അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഡെപ്യൂട്ടി കളക്ടര്‍ ഹാജരാകുന്ന കാര്യം ഉറപ്പു വരുത്തണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോടും ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്.
പാറ്റൂരിലെ വിവാദഭൂമിയില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ലോകായുക്ത നിയോഗിച്ച അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതുപോലെ വിജിലന്‍സ് എഡിജിപിയുടെ അന്വേഷണത്തിലും വഴിവിട്ട നടപടികളും ക്രമക്കേടുകളും ഉണ്ടായതായി കണ്ടെത്തിയിരുന്നു. വിവാദഭൂമിയിലെ പഴയ പൈപ്പ് ലൈന്‍ തങ്ങള്‍ നീക്കിയിട്ടില്ലെന്നും ഇതുസംബന്ധിച്ച സ്കെച്ചോ മറ്റ് രേഖകളോ തങ്ങളുടെ കൈവശമില്ലെന്നുമാണ് വാട്ടര്‍ അതോറിറ്റി ലോകായുക്തയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ പൈപ്പ് സ്ഥാപിച്ചത് തങ്ങളാണ്.
പഴയ പൈപ്പിന്റെ സ്ഥാനം എവിടെയാണെന്ന് അറിയില്ലെന്നും വാട്ടര്‍ അതോറിറ്റി നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഈ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി ഇന്നലെ ഹാജരാകാന്‍ ജല, റവന്യൂ, സര്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് ലോകായുക്ത നിര്‍ദേശിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: