കണ്ണൂര്‍/പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ കൊന്ന കേസിലെ മുഖ്യ്രപതി സിപിഎമ്മുകാരനായ വിക്രമനെ ഇന്നലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.
മനോജിനെ കൊലപ്പെടുത്തുന്നതിനിടെ കൊലയാളി സംഘം നടത്തിയ ബോംബേറില്‍ വിക്രമന്റെ കാലില്‍ തുളച്ചു കയറിയ ബോംബിന്റെ ചീള് പുറത്തെടുക്കുന്നതിനാണ് കോടതിയുടെ പ്രത്യേക അനുമതിപ്രകാരം ശസ്ത്രക്രിയ നടത്തിയത്. പുറത്തെടുത്ത ചീള് ഫോറന്‍സിക് പരിശോധനക്കയച്ചു. മനോജിനെ കൊലപ്പെടുത്തുമ്പോള്‍ വിക്രമന് പരിക്കേറ്റതാണെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം ശരിവെക്കുന്ന ശക്തമായ തെളിവാണ് ഇതോടെ ലഭ്യമായിരിക്കുന്നത്.
കീഴടങ്ങിയ ഏഴാം പ്രതി സിപിഎമ്മുകാരനായ കോട്ടയം പൊയിലിലെ അച്ചാര്‍ സുജിത്ത് എന്ന പി.സുജിത്തിനെ ഇന്നലെ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി. സുജിത്തിനെ കേസിലെ സാക്ഷികളായ പ്രമോദ്, പ്രമിത്ത്, മഹേഷ്, സുജേഷ് എന്നിവര്‍ തിരിച്ചറിഞ്ഞു. രണ്ടാം പ്രതി ഫോട്ടോഗ്രാഫര്‍ ജിതേഷിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. സുജിത്തിനെയും ജിതേഷിനെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.
കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ അണ്ടന്‍ എന്ന വിനോദിനെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ ഹര്‍ജി നല്‍കും. ഇന്നലെ പാട്യം ലോക്കല്‍ കമ്മറ്റിയംഗം മനോഹരന്, കിഴക്കേ കതിരൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി വത്സന് എന്നിവരെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്ത ശേഷം ഉപാധികളോടെയാണ് ഇരുവരെയും വിട്ടയച്ചത്. പാട്യം ലോക്കല്‍ സെക്രട്ടറി സുജിത്തിനെ സംഘം അടുത്ത ദിവസം ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: