കേസന്വേഷണത്തില്‍ പൊലീസ് സംവിധാനം എങ്ങനെ പരാജയപ്പെടുന്നു എന്നും നിരപരാധികള്‍ ഏതൊക്കെ തരത്തില്‍ ഭീകരമായി പീഡിപ്പിക്കപ്പെടുന്നുവെന്നും നാമറിയുന്നത് കോടതികളുടെ ഉത്തരവിലൂടെയും പരാമര്‍ശങ്ങളിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയുമാണ്. അടുത്തിടെ ഒട്ടനവധി കേസുകളുടെ കാര്യത്തില്‍ പൊലീസിന് വന്നു ചേര്‍ന്ന അബദ്ധങ്ങള്‍ കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന വിഭാഗം ജനവിരുദ്ധമായ നടപടികളിലൂടെ കുപ്രസിദ്ധിയാര്ജിക്കുമ്പോള് ആത്യന്തികമായി ഉടവുതട്ടുന്നത് ജനാധിപത്യ ഗാത്രത്തിനാണ്. ഏറ്റവും ഒടുവില്‍ ഐഎസ്ആര്ഒവില് നടന്നതായി പ്രചരിപ്പിക്കപ്പെട്ടുപോന്ന ചാരക്കേസിന്റെ അവസ്ഥയും അതു തന്നെ. ലോകപ്രശസ്തമായ നിലയില്‍ ഭാരതത്തിന് ബഹിരാകാശ മേഖലയില്‍ മേല്‍ക്കൈ കിട്ടാന്‍ പോന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് നമ്പിനാരായണന് ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞന്മാരെ ഇരുമ്പഴിക്കുള്ളിലാക്കാന്‍ തല്‍പ്പരകക്ഷികള്‍ ശ്രമിച്ചത്.
ചാരംമൂടിപ്പോയ ചാരക്കേസിന്റെ ഉള്ളിലെ കനല്‍ക്കട്ടകള്‍ എത്ര കണ്ണീര് വീഴ്ത്തിയാലും കെടാതെ കിടക്കുമെന്നതിന് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവു തന്നെ ദൃഷ്ടാന്തം. ഐഎസ്ആര്‍ഒ ചാരക്കേസില്‍ രാജ്യദ്രോഹം നടന്നുവെന്നതരത്തില് ആകാശം മുട്ടുന്ന ആരോപണങ്ങളും ബന്ധപ്പെട്ട ശാസ്ത്രജ്ഞരെ തുറുങ്കിലടക്കാന്‍ അദമ്യമായ ആഗ്രഹവുമായി നടന്നവരെയൊക്കെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് രാഷ്ട്രീയ നേതൃത്വം കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ പീഡിതരെ പിന്നെയും പുറംകാല്‍കൊണ്ട് ചവിട്ടിത്തെറിപ്പിക്കുകയും പീഡകരെ സ്വര്‍ണ്ണത്തളികയില്‍ വിഭവസമൃദ്ധമായി ഊട്ടുകയും ചെയ്യുകയായിരുന്നു. രാഷ്ട്രീയക്കോമരങ്ങളുടെ വിടുപണി എത്രമാത്രം ഭീതിദമായ അന്തരീക്ഷമാണ് സമൂഹത്തില്‍ സൃഷ്ടിക്കുകയെന്നതിന്റെ നേരറിവിലേക്കാണ് ഹൈക്കോടതി വിരല്‍ചൂണ്ടുന്നത്. സംഭവത്തിന്റെ സത്യസ്ഥിതി ബോധ്യപ്പെടുത്താനും തനിക്ക് അപരിഹാര്യമായ നഷ്ടമുണ്ടായതിന് പരിഹാരം തേടിയും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പിനാരായണന് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് എ. വി. രാമകൃഷ്ണപിള്ള നടത്തിയ ഉത്തരവിലെ പരാമര്‍ശം മാനുഷികതയുടെ തരിമ്പെങ്കിലുമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം.
ചാരക്കേസ് വെറും ചാരമാണെന്ന തിരിച്ചറിവിലേക്ക് കോടതികള്‍ എത്തിയിട്ടും ദുരുദ്ദേശ്യത്തോടെ കേസിന്റെ നാള്‍വഴി നീക്കുകയും ശാസ്ത്രജ്ഞരെയും മറ്റും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത നരാധമരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അവര്‍ക്കെതിരെ ഒരു നടപടിയും വേണ്ടെന്ന തീരുമാനത്തിനെതിരെയായിരുന്നു നമ്പിനാരായണന്റെ പോരാട്ടം. ആ ശാസ്ത്രജ്ഞനു മുമ്പില്‍ നീതി നിഷ്പക്ഷതയുടെ ദോലകമായിത്തീരുകയാണ്. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി, എന്ത് താല്‍പ്പര്യത്തിനായി പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു ക്രൂരവിനോദം നടത്തിയെന്നതിനെക്കുറിച്ച് സമൂഹത്തിന് അറിയാനുണ്ടായിരുന്നു. എന്നാല്‍ അതിനെതിരെ കന്മതില് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേസമ്പേഷണകാലത്തെ ഡിഐജി(ക്രൈം)സിബി മാത്യൂസ്, സ്പെഷല്‍ ബ്രാഞ്ച് സിഐ. എസ്. വിജയന്, ക്രൈം ബ്രാഞ്ച് എസ്.പി. കെ.കെ. ജോഷ്വ എന്നിവരുടെ ഭാഗത്ത് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് വിലയിരുത്തി 2011 ജൂണ്‍ 29നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെയായിരുന്നു നമ്പിനാരായണന്റെ ഹര്‍ജി.
ഒരു പരിഷ്കൃത സമൂഹത്തില്‍ എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ ആളുകള്‍ അറസ്റ്റിനാണ് ആദ്യം മുറവിളി കൂട്ടുകയെന്ന് ഒരു പ്രമുഖ അഭിഭാഷകന് പല വേദികളിലും ചൂണ്ടിക്കാട്ടാറുണ്ട്. അറസ്റ്റ് എപ്പോള്‍, എന്തിന് എന്ന് പൊലീസുകാര്‍ക്കുപോലും അറിഞ്ഞുകൂടാത്ത സ്ഥിതിയാണ്. ചാരക്കേസില്‍ പ്രതിയായി ചൂണ്ടിക്കാട്ടി നമ്പിനാരായണനെ 1994 നവംബര്‍ 30ന് അറസ്റ്റ് ചെയ്യുമ്പോള്‍ നിയമത്തിന്റെ പുല്‍ക്കൊടിത്തുമ്പ് പോലും ഉപയോഗിച്ചിരുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അദ്ദേഹത്തിന്റെ ഓഫീസോ വീടോ പരിശോധിച്ച് എന്തെങ്കിലും തെളിവ് സ്വീകരിച്ചിട്ടല്ലായിരുന്നു അറസ്റ്റ്. മുന്‍വിധിയോടെയും നിക്ഷിപ്ത താല്‍പ്പര്യത്തോടെയുമുള്ള ക്ഷുദ്രവികാരമായിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ മുന്നോട്ടു നയിച്ചത്. തെളിവുകള്‍ കണ്ടെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അറസ്റ്റ് നടത്തുന്നതിനു പകരം ഒരാളെ കണ്ടെത്തി ആയാളെ കുടുക്കാനുള്ള തെളിവൂകള്‍ നിരത്തുന്നതിലായിരുന്നു പൊലീസിന് താല്‍പ്പര്യം. അതിപ്പോഴും തുടരുന്നുവെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സുന്ദരിയമ്മ കൊലക്കേസ് വിധിയിലും തെളിയുന്നത്.
ചാരക്കേസില്‍ നമ്പി നാരായണന് ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചുകൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ട് 1996 മെയ് രണ്ടിനാണ് എറണാകുളം സിജെഎം കോടതി സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി 1998 ഏപ്രില്‍ 29ന് ചാരക്കേസ് റദ്ദാക്കുകയും ചെയ്തു. പ്രതികളെ കുറ്റവിമുക്തരാക്കുന്ന വിധിവന്ന് 13 വര്‍ഷം കഴിഞ്ഞാണ് പൊലീസുദ്യോഗസ്ഥര്‍ക്കെതിരായ നടപടി അവസാനിപ്പിച്ചത്. കാലതാമസത്തിന് വ്യക്തമായ ഒരു കാരണവും ചൂണ്ടിക്കാട്ടാന്‍ സര്‍ക്കാരിനായില്ല എന്നതും ഹൈക്കോടതി എടുത്തുപറയുന്നുണ്ട്. നിരപരാധികളുടെ കണ്ണീരിനും ദുരിതത്തിനും നേരെ തിരിഞ്ഞുനോക്കാന്‍ മടികാണിക്കുന്ന ഭരണകൂടം രണോത്സുകരായ പോലീസ് ഉദ്യോഗസ്ഥരുടെ ഏതഴിഞ്ഞാട്ടത്തിനും കൈത്താങ്ങ് നല്‍കുകയാണെന്ന സാമാന്യ ജനത്തിന്റെ വികാരത്തിന് ഹൈക്കോടതി വിധി അടിവരയിടുന്നു. പരിഷ്കൃത സമൂഹത്തിന് മുമ്പില്‍ പൊലീസ് എന്നത് വെറുമൊരു ഗുണ്ടാപ്പടയായി അധഃപതിക്കണമോ എന്ന വലിയ ചോദ്യത്തിന് ഭരണകൂടം മറുപടി പറയേണ്ടതുണ്ട്. ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ വാരിക്കോരിക്കൊടുക്കാന് കഴിയില്ലെങ്കിലും അവരെ ബോധപൂര്‍വം ഇരുമ്പഴിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് കണ്ണീര് വാര്‍ക്കാനുള്ള അവസരമെങ്കിലും സൃഷ്ടിക്കാതിരുന്നുകൂടേ? എത്രയെത്ര കോടതി നിരീക്ഷണങ്ങളും വിധികളുമുണ്ടായിട്ടും എന്തുകൊണ്ട് ഭരണകൂടം മനുഷ്യത്വപരമായി ഇതൊന്നും പരിഗണിക്കുന്നില്ല എന്ന് ചോദിച്ചുപോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: