ന്യൂദല്‍ഹി: പാക് അധിനിവേശ കാശ്മീരില്‍ ഡാം നിര്‍മ്മിക്കുന്ന പാക് പദ്ധതിക്ക് വന്‍തോതില്‍ ധനസഹായം നല്കുന്ന അമേരിക്കന്‍ നടപടിക്കെതിരേ ഭാരതം പ്രതിഷേധത്തിന് ഒരുങ്ങുന്നു. പാക് അധിനിവേശ കശ്മീരിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നിയമവിരുദ്ധമായതിനാല്തന്നെ അതിലേക്കു പണമൊഴുക്കുന്ന യുഎസ് നയത്തിനോടുള്ള കടുത്ത വിയോജിപ്പ് ഒബാമ ഭരണകൂടത്തെ ഭാരതം അറിയിക്കും. നയതന്ത്രപരമായ മാര്‍ഗങ്ങളിലൂടെ അമേരിക്കയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവും ഭാരതത്തിന്റെ ശ്രമം.
പാക് അധിനിവേശ കശ്മീരിലെ ഗില്‍ ജിത് – ബല്ടിസ്ഥാനിലാണ് പാക്കിസ്ഥാന് ഊര്‍ജ്ജ-ജലസേചന ആവശ്യങ്ങള്‍ക്കായി ഡൈമര്‍- ഫാസാ ഡാം നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ധനസമാഹരണം ലക്ഷ്യമിട്ട് യുഎസ് ഭരണകൂടം കഴിഞ്ഞയാഴ്ച വാഷിങ്ടണില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാന്‍ ഭാരതം നിര്‍ബന്ധിതമാവുകയായിരുന്നു. നിയന്ത്രണരേഖ ലംഘിച്ച് ഭാരത സൈനിക പോസ്റ്റുകളിലേക്ക് തുടര്‍ച്ചയായി പാക് പട്ടാളം ആക്രമണം നടത്തുന്നതിനിടെയാണ് അമേരിക്ക അവര്‍ക്ക് വാരിക്കോരി ധനസഹായം നല്‍കുന്നത്. ഡാം നിര്‍മ്മാണത്തിന്റെ പേരില്‍ വാങ്ങുന്ന പണം പാക്കിസ്ഥാന് ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും സാധ്യതയുണ്ട്. പാക് ഡാമിന്റെ ജലസംഭരണി കവിഞ്ഞാല്‍ വടക്കന്‍ കശ്മീരിന്റെ നല്ലൊരുഭാഗവും വെള്ളത്തിനടിയിലാവുമെന്നതും ഭാരതത്തിന്റെ ആശങ്കയേറ്റുന്നു. ഡാം പദ്ധതിക്ക് പാക്കിസ്ഥാന് പണം നല്കുന്നതില് ചൈനയും പിന്നിലല്ല. 12-16 ഡോളര്‍ വരെ അവര്‍ പാക്കിസ്ഥാനിലേക്ക് ഒഴുക്കിക്കഴിഞ്ഞു. ഭാരതത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണിത്.
1947 കൂട്ടിച്ചേര്‍ത്തതിനാല്‍ തന്നെ ജമ്മുകശ്മീരിലെ ഏതിടവും ഭാരതത്തിന് അവകാശപ്പെട്ടതാണ്. അതിനാല്‍ പാക്കിസ്ഥാന് കൈവശപ്പെടുത്തിയ മേഖലകളിലെ ഏതു തരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഭാരതം എക്കാലവും എതിര്‍ത്തിരുന്നു. ചൈനയടക്കമുള്ള വിദേശരാജ്യങ്ങള്‍ക്കു മുന്നിലും സമാന നിലപാട് വ്യക്തമാക്കാന്‍ ഭാരതം വിമുഖത കാട്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: