ചെന്നൈ: അവസരങ്ങള്‍ തുലച്ചുകളഞ്ഞ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ഇന്നലെ ചെന്നൈയിന് എഫ്സിക്കെതിരെ നടന്ന വാശിയേറിയ പോരാട്ടത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടങ്ങിയത്. ചെന്നൈയിന് എഫ്സിക്ക് വേണ്ടി 14-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എലാനോയും 63-ാം മിനിറ്റില്‍ ചാമ്പ്യന്‍ഷിപ്പ് ഇതുവരെ കണ്ടതില്‍ വച്ചേറ്റവും മികച്ച ഗോളിലൂടെ ബെര്‍നാഡ് മെന്‍ഡിയും ലക്ഷ്യം കണ്ടപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോള്‍ 50-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമാണ് നേടിയത്. ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ രണ്ടാം പരാജയം നേരിട്ടപ്പോള്‍ ചെന്നൈയിന് എഫ്സിക്ക് ഇത് തുടര്‍ച്ചയായ രണ്ടാം വിജയം. പന്ത് കൂടുതല്‍ കൈവശം വെച്ചതുകൊണ്ടും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതുകൊണ്ടും കാര്യമില്ലെന്ന് ആദ്യമത്സരത്തിലെന്നപോലെ ഇന്നലെ ബ്ലാസ്റ്റേഴ്സ് വീണ്ടും തെൡയിച്ചു.
ആദ്യ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ട്മാറ്റങ്ങളുമായാണ് ഇരുടീമുകളും മൈതാനത്ത് ഇറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് മക്അലിസ്റ്ററിന് പകരം ഇന്ത്യന്‍താരം സന്ദേശ് ജിന്‍ഗാനും സ്റ്റീഫന്‍ പിയേഴ്സണ്‍ പകരം വിക്ടര്‍ ഹെരേരയെയും ചെന്നൈയിന് എഫ്സി ധനേന്ദ്ര സിംഗിനും ബ്രൂണോ പെലിസ്സാരിക്കും പകരം കൊളംബിയന്‍ താരംജോണ് വലന്‍സിയയെയും ഹര്‍മന്‍ജോത് ഖബ്രയെയും കളത്തിലിറക്കി.
ആദ്യ മിനിറ്റില്‍ തന്നെ ചെന്നൈ ലീഡ് നേടേണ്ടതായിരുന്നു. വലതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ അഭിഷേക് ദാസ് നല്കിയ ക്രോസിന് ബല്‍വന്ത് സിംഗ് പറന്ന് തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തുപോയി. എന്നാല്‍ 12-ാം മിനിറ്റില്‍ ചെന്നൈയിന് ടീം ലീഡ് നേടി. പന്തുമായി കുതിച്ച് ബോക്സില്‍ പ്രവേശിച്ച അഭിഷേക് ദാസിനെ ഗുര്‍വിന്ദര്‍ ഫൗള്‍ ചെയ്ത് വീഴ്ത്തി. ഈ ഫൗളിന് ഗുര്‍വിന്ദര്‍ കനത്ത വിലയാണ് നല്‍കേണ്ടിവന്നത്. ചെന്നൈക്ക് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത ബ്രസീലിയന്‍ താരം എലാനോ ബ്ലാസ്റ്റേഴ്സ് ഗോളി ഡേവിഡ് ജെയിംസിനെ കീഴ്പ്പെടുത്തി പന്ത് വലയിലെത്തിച്ചു. രണ്ട് മിനിറ്റിനുശേഷം സമനില നേടാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന്റെ സബീത്ത് പാഴാക്കി. 21-ാം മിനിറ്റില്‍ ചെന്നൈക്ക് ലീഡ് ഉയര്‍ത്താനുള്ള അവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സബീത്തിന്റെ ഒരു ഷോട്ട് പോസ്റ്റില്ത്തട്ടിതെറിച്ചത് വീണ്ടും വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് 38, 39 മിനിറ്റുകളില്‍ ചെന്നൈയിന് എഫ്സിക്ക് രണ്ട് അവസരം ലഭിച്ചതും മുതലാക്കാനായില്ല. 42-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും സമനിലഗോളിനടുത്തെത്തിയെങ്കിലും സബീത്തിന്റെ ഷോട്ട് പുറത്തേക്ക് പറന്നതോടെ ആദ്യ പകുതിയില്‍ ചെന്നൈയിന് എഫ്സി 1-0ന് ലീഡ് ചെയ്തു.
എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റ് ആയപ്പോഴേക്കും ബ്ലാസ്റ്റേഴ്സ് സമനില ഗോള്‍ നേടി. വിക്ടര്‍ ഹെരേരോ എടുത്ത കോര്‍ണര്‍കിക്ക് നിര്‍മല്‍ ഛേത്രി തലകൊണ്ട് ചെത്തിയിട്ടുകൊടുത്തത് ഇയാന്‍ ഹ്യുമിന്റെ കാലുകള്‍ക്ക് മുന്നിലേക്ക്. അവസരം കാത്തുനിന്ന ഹ്യൂമിന് ഇത്തവണ പിഴച്ചില്ല. വലംകാലുകൊണ്ട് പായിച്ച പൊള്ളുന്ന ഒരു ഷോട്ട് വലയുടെ മോന്തായത്തില്‍ പതിച്ചു. പിന്നീട് വിക്ടര്‍ ഹെരേരോക്ക് പകരം സ്റ്റീഫന്‍ പിയേഴ്സണെയും ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിക്ക് പകരം മൈക്കിള്‍ ചോപ്രയെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. എന്നാല്‍ 63-ാം മിനിറ്റില്‍ ചെന്നൈയിന് ടീം വീണ്ടും ലീഡ് നേടി. എലാനോ എടുത്ത ഫ്രീകിക്കിനൊടുവില്‍ ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ബല്‍വന്ത് സിംഗ് ഹെഡ്ഡറിലൂടെ മറിച്ചുകൊടുത്തത് ബെര്‍ണാഡ് മെന്‍ഡിക്ക്. കാത്തുനിന്ന ബെര്‍ണാഡ് പന്ത് നിലം തൊടും മുമ്പ് തകര്‍പ്പനൊരു ബൈസിക്കിള്‍ കിക്കിലൂടെ ഡേവിഡ് ജെയിംസിനെ നിഷ്പ്രഭനാക്കി വലയിലെത്തിച്ചു. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ പിറന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ഗോളായിരുന്നു ഇത്. പിന്നീട് സമനിലക്കായി കേരള ബ്ലാസ്റ്റേഴ്സ് പൊരിഞ്ഞുകളിച്ചെങ്കിലും ചെന്നൈ ഗോള്‍കീപ്പറും പ്രതിരോധവും അവസരത്തിനൊത്തുയര്‍ന്നതോടെ അവസരങ്ങളെല്ലാം പാഴായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: