തിരുവനന്തപുരം: പി.ടി. ഉഷ കേരളം വിട്ടു പോകുന്നു എന്ന വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ലന്ന് കായിക വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഉഷ കേരളം വിട്ടു പോകരുത്, കേരളം ഉഷയെ വിടുകയുമില്ല. ഉഷയെ വേദിയിലിരുത്തിക്കൊണ്ട് മന്ത്രി പറഞ്ഞു. ഏഷ്യന്‍ ഗെയിംസ് ജേതാക്കളെയും, അര്‍ജുന, ദ്രോണാചാര്യ പുരസ്കാര ജേതാക്കളെയും അനുമോദിക്കാന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഉഷ ഗുജറാത്തിലേക്ക് പോകുന്നത് സൂചിപ്പിച്ച് മന്ത്രി പറഞ്ഞത്. പ്രസംഗത്തില്‍ ഉഷ ഇതിനു മറുപടി പറഞ്ഞില്ല. കായികതാരങ്ങളെ മെഡല്‍ വാങ്ങുമ്പോള്‍ മാത്രം അനുമോദിക്കുന്നതിനു പകരം തുടക്കത്തിലേ വേണ്ട സഹായം നല്‍കണമെന്നയിരുന്നു ഉഷയുടെ മറുപടി. താരം പെട്ടന്ന് മുളച്ചു വരികില്ല. കഠിനാധ്വനം പിന്നിലുണ്ട്. അതേപോലെ പരിശീലകന്റെ കഠിനപ്രയത്നവും. കായികതാരത്തോടൊപ്പം പരിശീലകനേയും അംഗീകരിക്കണം, ഉഷ പറഞ്ഞു
കായികരംഗത്ത് മികച്ച നേട്ടങ്ങളുണ്ടാവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്യത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ദേശീയ ഗെയിംസില്‍ നമ്മുടെ താരങ്ങളെ വലിയ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിന്റെ ഏഴ് ജില്ലകളിലായാണ് വിവിധ മത്സരങ്ങള്‍ അരങ്ങേറുക. കേരളത്തെ സംബന്ധിച്ചിടത്തോളം ഏഴ് ജില്ലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവുന്നുവെന്നതാണ് ദേശീയഗെയിംസിലൂടെയുണ്ടാവുന്ന നേട്ടങ്ങളിലൊന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചി 17 വയസിനു താഴെയുള്ളവരുടെ ഫുട്ബോള്‍ മത്സരത്തിനൊരുങ്ങുകയാണ്. ഇതിന്റെ പരീശീലനത്തിനും മറ്റുമായി സ്റ്റേഡിയങ്ങള്‍ സജ്ജമാക്കുന്നത് ഭാവിയിലും കായികരംഗത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസവകുപ്പുമന്ത്രി പി.കെ.അബ്ദുറബ്ബ്, വി.ടി. ബലറാം എംഎല്‍എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി ബിനു ജോര്‍ജ്ജ് വര്‍ഗീസ്, കായിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ടിന്റു ലൂക്കയ്ക്ക് 25 ലക്ഷം രൂപ, വെള്ളിമെഡല്‍ ജേത്രി ദീപിക പള്ളിക്കലിന് 17.5 ലക്ഷം, സ്വര്‍ണ്ണം നേടിയ ഹോക്കി ടീം വൈസ് ക്യാപ്റ്റന്‍ ശ്രീജേഷ് പി.ആറിന് 15 ലക്ഷം, റോബിന് പി.യു, ഒ.പി.ജൈഷ, പി.സി.തുളസി എന്നിവര്‍ക്ക് 7.5 ലക്ഷം രൂപ വീതമാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്. കോച്ചുമാരായ പി.ടി.ഉഷ, ഉദയകുമാര്‍, പി.രാധാകൃഷ്ണന്, ഭാസ്കരന് എന്നിവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: