തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ച കഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സത്യം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും മുരളീധരന് വ്യക്തമാക്കി.
കേസിന്റെ പേരില്‍ കെ.കരുണാകരന് മാനസികമായും നമ്പി നാരായണന് ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്ന് മുരളീധരന് കോഴിക്കോട്ട് പറഞ്ഞു. ഐസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സിബിഐ ആവശ്യം മുന്‍നിര്‍ത്തിയാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു മാസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ട എന്ന സര്‍ക്കാര്‍ നിലപാട് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
അതേസമയം ചാരക്കേസ് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലും രംഗത്ത് വന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ചട്ടുകമായി പ്രവര്‍ത്തിക്കുകയായിരുന്നു. 15 വര്‍ഷം കഴിഞ്ഞാലും തെറ്റ് തെറ്റല്ലാതാകുന്നില്ല. കേസില്‍ നടപടി ആവശ്യപ്പെട്ട് കെ.മുരളീധരന് നല്കിയ കത്ത് രണ്ടു കൊല്ലം വെളിച്ചത്ത് വരാതിരുന്നത് ദുഖകരമാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്നും കെ.കരുണാകന്റെ ആത്മാവിനോട് എങ്കിലും നീതി കാണിക്കണമെന്നും പത്മജ ആവശ്യപ്പെട്ടു. ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയിരുന്നു.
1994 നവംബര്‍ 30ന് ആയിരുന്നു നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ കോടതി വിധിച്ചെങ്കിലും പത്തു വര്‍ഷത്തിനു ശേഷമാണ് സര്‍ക്കാര്‍ ഇത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: